രാജസ്ഥാൻ: ശൈശവ വിവാഹങ്ങൾക്ക് അംഗീകാരം നൽകാൻ നിയമസഭയിൽ ബില്ല് അവതരിപ്പിച്ച് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുള്ള അനാചാരത്തിന് പോത്സാഹനം നൽകാനുളള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്. സംസ്ഥാനത്തെ സാമൂഹ്യഘടന തകർക്കാൻ ശ്രമിക്കുകയാണെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ് ബില്ലെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.
ശൈശവ വിവാഹത്തെ നേരിട്ട് തന്നെ പ്രോത്സാഹിപ്പിക്കുന്ന ബില്ലാണ് കഴിഞ്ഞ ദിവസം രാജസ്ഥാൻ നിയമസഭയിൽ ഭരണ കക്ഷിയായ കോൺഗ്രസ് അവതരിപ്പിച്ചത്. പ്രായപൂർത്തി ആകാത്തവരുടെ വിവാഹം രജിസ്ററർ ചെയ്യാനുള്ള നിയമ ഭേദഗതിയാണ് ബില്ലിൽ ശുപാർശ ചെയ്യുന്നത്. വിവാഹസമയത്ത് പെൺകുട്ടി 18 വയസ്സിനും ആൺകുട്ടി 21 വയസ്സിനും താഴെയുള്ളവരാണെങ്കിൽ ബന്ധുക്കൾ രജിസ്റ്റാറിന് ഒരു മെമ്മോറാണ്ടം സമർപ്പിച്ചാൽ നിയമസാധുത നൽകുമെന്നാണ് ബില്ലിലെ പ്രധാന നിർദ്ദേശം. രജിസ്ട്രേഷന് അപേക്ഷിച്ച് മുപ്പത് ദിവസത്തിനുള്ളിലായിരിക്കണം മെമ്മോറാണ്ടം നൽകേണ്ടത്. പിന്നീട് അപേക്ഷാ ഫോമിൽ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിവാഹം രജിസ്റ്റർ ചെയ്തു നൽകും. ബില്ല് പാസ്സാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച ബിജെപി എംഎൽഎമാർ നിയമസഭയിൽ നിന്ന് വാക്ക്ഔട്ട് നടത്തി. ശബ്ദവോട്ടിലൂടെയാണ് വിവാദ ബിൽ കഴിഞ്ഞ ദിവസം പാസ്സാക്കിയത്.
രാജ്യത്തുനിന്ന് ഒരുപരിധി വരെ തുടച്ചുനീക്കീയ ദുരാചാരം വീണ്ടും സമൂഹത്തിലേയ്‌ക്ക് പടർത്താനുളള സർക്കാർ നീക്കത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നു കഴിഞ്ഞു. നിയമവിരുദ്ധമായി ശൈശവ വിവാഹം അനുവദിക്കാനാണെങ്കിൽ വിവാഹ രജിസ്ട്രേഷൻ നിയമം പോലും ആവശ്യമില്ലെന്നാണ് പ്രതിപക്ഷമായ ബിജെപിയുടെ വിമർശനം. സർക്കാർ തന്നെ ശൈശവ വിവാഹത്തെ ന്യായീകരിക്കുന്നത് രാജ്യത്തിന് തെറ്റായ സന്ദേശം നൽകുമെന്നും നിയമസഭ രാജ്യത്തിന് മുന്നിൽ അപമാനിക്കപ്പെടുമെന്നും ബിജെപി വിമർശിച്ചു.
ബിൽ സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നുവെന്ന് സാമൂഹ്യപ്രവർത്തക ഡോ. കൃതി ഭാരതി പറഞ്ഞു . ലോകമെമ്പാടും ശൈശവ വിവാഹങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ വോട്ട് ബാങ്കുകളായ സമുദായനേതാക്കളെ തൃപ്തിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നാണ് കൃതി ഭാരതിയുടെ വിമർശനം
എന്നാൽ വിമർശനങ്ങൾ നേരിട്ടിട്ടും ബില്ലിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ. പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾ നിയമപരമാക്കുമെന്ന് ബില്ലിൽ എവിടെയും പരാർമശിച്ചിട്ടില്ലെന്നാണ് പാർലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാൾ നിയമസഭയിൽ മറുപടി നൽകിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കിടയിൽ വിവാഹം നടന്നാലും അതിന്റെ രജിസ്ട്രേഷൻ നിർബന്ധമാണെന്നും വിവാഹത്തെ നിയമവിധേയമാക്കുന്നില്ലെന്നുമുള്ള വിചിത്രവാദമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.
കഴിഞ്ഞ 90 വർഷമായി ഇന്ത്യയിൽ ശൈശവ വിവാഹങ്ങൾക്കെതിരെ നിയമം നിലവിലുണ്ട്. 1929 ലെ ശൈശവ വിവാഹ നിയന്ത്രണ നിയമത്തിൽ , പ്രായപൂർത്തിയാകാത്തവർ തമ്മിലുളള വിവാഹം തടയുന്നതിനോ നിരോധിക്കുന്നതിനോ ഉള്ള നടപടികൾ മാത്രമാണ് വിശദീകരിക്കുന്നത്. ഈ നിയമം വേണ്ടത്ര ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 2006 ൽ പുതിയനിയമം നിലവിൽ വന്നത്. ഇത്തരത്തിലുള്ള വിവാഹങ്ങൾ തടയാനും, നിർബന്ധിതമായി വിവാഹിതരാകുന്ന കുട്ടികളെ സംരക്ഷിക്കാനും, കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യാനും നിയമപ്രകാരം സാധിക്കും.
ഈ നിയമപ്രകാരം ശൈശവ വിവാഹം ജാമ്യമില്ലാത്ത കുറ്റമാണ്. വിവാഹം തടയാൻ കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കാം. കോടതി ഉത്തരവിന് ശേഷവും വിവാഹം നടന്നാൽ, വിവാഹം അസാധുവായി കണക്കാക്കും. ബാലവിവാഹം നടത്തുകയോ നടത്താൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതും ഈ നിയമപ്രകാരം ശിക്ഷാർഹമാണ്. ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളും നിയമത്തിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരാണ്. ശക്തമായ ഈ നിയമം നിലനിൽക്കെ രാജസ്ഥാൻ സർക്കാറിന്റെ ബിൽ നിയമമായാൽ വൻ പ്രത്യഘാതങ്ങളാകും സമൂഹത്തിൽ സൃഷ്ടിക്കുക.
Comments