ലക്നൗ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയിൽ വക്താക്കളെയും മാദ്ധ്യമകോർഡിനേറ്റർമാരെയും തേടി കോൺഗ്രസ്. എന്നാൽ എഴുത്തുപരീക്ഷയും അഭിമുഖ പരീക്ഷയും പാസാകണമെന്ന നിബന്ധനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉയരുകയാണ്. ടാലന്റ് സ്കാൻ ഉൾപ്പെടെ നടത്തി ഭാരവാഹികളെ റിക്രൂട്ട് ചെയ്ത രാഹുൽ മോഡൽ തന്നെയാണോ പ്രിയങ്കയും പയറ്റുന്നത് എന്ന സംശയത്തിലാണ് മാദ്ധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും
എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനുമുളള സിലബസ് ലഭ്യമാണോയെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ ട്രോളുകളിൽ ഏറ്റവും കൂടുതൽ നിറയുന്ന ചോദ്യം. ബനേ കോൺഗ്രസ് കീ ആവാസ് (കോൺഗ്രസിന്റെ ശബ്ദമാകുക) എന്ന പേരിൽ ഇതിനായി സോഷ്യൽ മീഡിയ ക്യാമ്പെയ്നും പാർട്ടി തുടങ്ങിയിട്ടുണ്ട്.
ജില്ലകൾ തോറും പാർട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് നീക്കം. യോഗ്യരായ അപേക്ഷകരെ തേടി കോൺഗ്രസ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും അനുയായികൾക്കും പാർട്ടിയുടെ വക്താക്കളാകാനും മാദ്ധ്യമ കോ ഓർഡിനേറ്റർമാരാകാനും അവസരം തുറന്നിടുകയാണെന്ന് സംസ്ഥാന കോൺഗ്രസിലെ മീഡിയ കമ്മ്യൂണിക്കേഷൻ വിഭാഗം വൈസ് ചെയർമാൻ പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
രാജ്യത്തെ ഭരണഘടനയോടുളള പ്രതിബദ്ധതയും കോൺഗ്രസിന്റെ രാഷ്ട്രീയം പൊതുജനമദ്ധ്യത്തിൽ എത്തിക്കാൻ തയ്യാറുമുളള ഏതൊരാൾക്കും ഈ ടീമിന്റെ ഭാഗമാകാമെന്നും പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വലിയ മുന്നൊരുക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. സംസ്ഥാനത്ത് ഉടനീളം യാത്ര ഉൾപ്പെടെയാണ് പ്രിയങ്ക പദ്ധതിയിടുന്നത്. ജില്ലാതലവും മണ്ഡലവും ഉൾപ്പെടുന്ന അടിത്തട്ട് ബലപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് പ്രിയങ്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കങ്ങളും.
Comments