ഉത്തർപ്രദേശിനെ ഉത്തംപ്രദേശ് ആക്കുമെന്ന പ്രതിജ്ഞആക്കുമെന്ന പ്രതിജ്ഞ നിറവേറ്റുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നാലര വർഷം മുമ്പ് യുപിയുടെ അധികാരം ഏറ്റെടുക്കുതിന് മുമ്പ് യോഗി ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് ഉത്തംപ്രദേശ്. യോഗിയുടെ ഭരണത്തിൽ സമസ്ത മേഖലകളിലും വൻ കുതിച്ചുചാട്ടമാണ് സംസ്ഥാനം നടത്തിയത്. അതിൽ എടുത്തു പറയേണ്ടത് അടിസ്ഥാന സൗകര്യവികസനത്തിൽ കൈവരിച്ച മുന്നേറ്റമാണ്.
ഉത്തർപ്രദേശ് 2017 ന് മുമ്പ് സമ്പദ്‌വ്യവസ്ഥയിൽ ആറാമതെ സ്ഥാനത്തായിരുന്നു. യോഗിയുടെ ഭരണത്തിൽ രണ്ടാം സ്ഥാനത്തെത്തി. സാമ്പത്തികരംഗത്ത് വലിയ മുന്നേറ്റം നടത്തുന്ന യുപിയുടെ ലക്ഷ്യം ട്രില്യൺ ഡോളർ ഇക്കോണമിയാണ്. അതിനുളള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ചൈനയെ ഉപേക്ഷിച്ച് പോയ വൻകിട കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ യോഗിക്ക് കഴിഞ്ഞു.
നോയിഡയിൽ സാംസങ് സ്ഥാപിച്ച ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫാക്ടറി ഇതിന് ഉദാഹരണമാണ്. ബിസിനസ് റാങ്കിംഗ് പന്ത്രണ്ടാം സ്ഥാനത്ത് നിന്നിരുന്ന യുപി ഇപ്പോൾ രണ്ടാമത്താണ്. 2018 ൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്ത ഡിഫൻസ് കോറിഡോർ പദ്ധതി പുരോഗമിക്കുകയാണ്. പ്രതിരോധ മേഖലയ്‌ക്ക് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും നിർമ്മിക്കുകയാണ് ലക്ഷ്യം. ഡിഫൻസ് കോറിഡോറിലേയ്‌ക്ക് ശതകോടികളുടെ നിക്ഷേപമാണ് ഒഴുകുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ നാലര കൊല്ലത്തിനിടയിൽ മൂന്ന് ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ടായി.
ഇക്കാലയളവിൽ നാലര ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി നൽകി. സ്വകാര്യ മേഖലയിൽ സൃഷ്ടിച്ച 1.61 കോടിയിലധികം തൊഴിലവസരങ്ങൾക്ക് പുറമെയാണിത്. ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ രണ്ടാമതാണ് ഇപ്പോൾ യുപിയുടെ സ്ഥാനം. 60 ലക്ഷത്തിലധികം വരുന്ന ചെറുകിട സംരംഭകർക്കും കരകൗശല തൊഴിലാളികൾക്കും വരുമാന വർദ്ധനവിനുളള വഴികൾ തുറന്നകൊടുക്കുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.
ക്രമസമാധാന പാലനത്തിലുണ്ടായ നേട്ടങ്ങൾ എടുത്തുപറയേണ്ടതാണ്. യുപി പഴയ യുപി അല്ല. ഗംഗാതടത്തിന്റെ സമതലങ്ങൾ കാലങ്ങളായി ഗുണ്ടകളുടെയും ക്രിമിനൽ രാഷ്‌ട്രീയത്തിന്റെയും വിളനിലമായിരുന്നു. മുലായവും പിന്നീട് മകൻ അഖിലേഷും ഭരണം കൈയാളിയിരുന്ന കാലത്ത് കുറ്റകൃത്യങ്ങളുടെ പരമ്പരയായിരുന്നു യുപിയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. മായാവതിയുടെ കാലത്തും സ്ഥിതി സമാനമായിരുന്നു.
പൊളളയായ ദലിത് പ്രേമവും അഴിമതിയും മാത്രം കൈമുതലായിരുന്ന എസ്പിയും ബിഎസ്പിയും സംസ്ഥാനത്തെ തീർത്തും നരകതുല്യമാക്കി. മായാവതിയുടെ കാലത്ത് വെറും സ്വന്തം പ്രതിമാ നിർമാണം മാത്രമാണ് നടന്നിരുന്നത്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എസ്പി കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. എന്നാൽ ഈ അവിശുദ്ധ സഖ്യത്തെ ജനങ്ങൾ തിരസ്‌കരിച്ചു. 312 സീറ്റുമായി ബിജെപി അധികാരം പിടിച്ചു.
ബിജെപി ദേശീയ നേതൃത്വം യുപിയെ നയിക്കാൻ യോഗിയെ ഏൽപിക്കുകയായിരുന്നു. പാർട്ടിയും ജനങ്ങളും ഏൽപിച്ച ഉത്തരവാദിത്വം തികഞ്ഞ ആത്മാർത്ഥയോടെയും കാര്യക്ഷമമായും നിറവേറ്റാൻ ആദിത്യനാഥിന് കഴിഞ്ഞുണ്ട്. എക്‌സ്പ്രസ് ഹൈവേകളുടെ കാര്യത്തിലും യുപി ജൈത്രയാത്ര തുടരുകയാണ്. സംസ്ഥാനത്ത് ഇപ്പോൾ നാല് അതിവേഗ പാതകളുടെ നിർമാണം പുരോഗമിക്കുന്നു. പൂർവാഞ്ചൽ, ബുന്ദേൽഖണ്ഡ്, ഖോരഗ്പൂർ, ഗംഗ എന്നീ എക്‌സ്പ്രസ് ഹൈവേകളാണ് നിർമാണത്തിലുളളത്. ഇതിനുപുറമെ ഡൽഹി-മുംബൈ എക്‌സ്പ്രസ് ഹൈവയേുടെ പ്രധാന ഭാഗം കടന്നുപോകുന്നതും യുപിയിലൂടെയാണ്.
എക്‌സ്പ്രസ് ഹൈവേകൾ യാഥാർഥ്യമാക്കുന്നതോടെ സംസ്ഥാനത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ സാമൂഹ്യവും സാമ്പത്തികവുമായ സ്ഥിതിയിൽ വൻ മാറ്റങ്ങൾക്ക് വഴിവയ്‌ക്കും. ഇന്ത്യയിലെ ആദ്യത്തെ 14 വരി പാതയായ മീററ്റ്-ഡൽഹി ഹൈവേ ഗതാഗതത്തിനായി തുറന്നുകൊടുത്തു. മുമ്പ് രണ്ടര മണിക്കൂർ കൊണ്ടാണ് രാജ്യ തലസ്ഥാനത്തുനിന്നും മീററ്റിലെത്താൻ എടുത്തിരുന്നത്. ഇപ്പോൾ 45 മിനിറ്റ് മതി. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിപ്രകാരം 44 ലക്ഷം ആളുകൾക്ക് വീടുകൾ നൽകി.
സംസ്ഥാനത്ത് 2.61 കോടി ശൗച്യാലയങ്ങൾ നിർമ്മിച്ചു നൽകി. കൊറോണ മഹാമാരിയുടെ ലോക്ക്ഡൗൺ കാലയളവിൽ സംസ്ഥാനത്തെ 15 കോടി ആളുകൾക്ക് സൗജന്യ റേഷൻ നൽകാൻ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പ്രവർത്തിച്ചു. സൗഭാഗ്യ പദ്ധതി വഴി 1.38 കോടി ആളുകൾക്ക് സൗജന്യ വൈദ്യുതി കണക്ഷൻ നൽകി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇരട്ട എഞ്ചിൻ പ്രവർത്തനത്തിന്റെ ഫലമായി യുപി കുതിക്കുകയാണ്.
Comments