വാഷിംഗ്ടൺ: തായ്‌വാനെ ചൈന തകർക്കുമെന്ന മുന്നറിയിപ്പുമായി മുൻ അമേരിക്കൻ കമാൻഡർ. 2027ൽ തന്റെ കാലാവധി അവസാനിക്കും മുന്നേ ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ് തായ്‌വാനെ ഇല്ലാതാക്കുമെന്ന സൂചനയാണ് മുൻ ഇന്തോ-പസഫിക് കമാൻഡറായ ഫിലിപ്പ് ഡേവിഡ്‌സൺ നൽകുന്നത്.
തായ്‌വാനെ ചൈന നിരന്തരം പ്രകോപിപ്പിക്കുകയും അതിർത്തികൾ വളയുകയുമാണ് ഇപ്പോഴത്തെ രീതി. പ്രകോപനം കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ടാണെന്നും ചൈന ഒരു കാലയളവ് നിശ്ചയിച്ചിട്ടുണ്ടെന്നുമാണ് ഫിലിപ്പ് പറയുന്നത്. തായ്‌വാനെ ചൈന ഭയക്കുക യാണെന്നും നിലവിൽ അന്താരാഷ്‌ട്ര തലത്തിൽ തായ്‌വാന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയിൽ ഷീ ജിംഗ് പിംഗും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ഏറെ അസ്വസ്ഥരാണെന്നും തെളിവ് നിരത്തിയാണ് ഫിലിപ്പ് സമർത്ഥിക്കുന്നത്.
അമേരിക്കയുടെ സൈനിക മേഖലകളുടെ ചുമതല വഹിക്കുന്ന സെനറ്റ് കമ്മറ്റിക്കു മുമ്പാകെയാണ് അടുത്ത ആറു വർഷം നിർണ്ണായകമാണെന്ന സൂചന ഫിലിപ്പ് നൽകുന്നത്. 2022 അവസാനം നടക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ദേശീയ സമ്മേളന ശേഷം ആജീവനാന്ത പ്രസിഡന്റെന്ന നിലയിൽ ഷീ ജിംഗ് പിംഗ് തായ്‌വാനും ഹോങ്കോംഗും ചൈനയുടെ കീഴിലാക്കുവാനുള്ള നിർണ്ണായക നീക്കം നടത്തുമെന്നാണ് ഫിലിപ്പ് അടിവരയിട്ടു പറയുന്നത്.
ചൈന തായ്‌വാന് മേൽ നടത്താൻ പോകുന്നത് വെറും സൈനിക സമ്മർദ്ദമല്ല. സൈബർ-വാണിജ്യ മേൽക്കോയ്മയിലൂടെ തായ്‌വാനെ ഒരു വിധത്തിലും വളരാൻ അനുവദിക്കാത്ത തരത്തിലാകും നടപടികൾ. അന്താരാഷ്‌ട്രബന്ധങ്ങളേയും വിമാന-കപ്പൽ ഗതാഗത മേഖലയേയും ചൈന താറുമാറാക്കുമെന്നും ലോകരാജ്യങ്ങൾ എന്തും നേരിടാൻ തയ്യാറാകണമെന്നും ഫിലിപ്പ് റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ അധിനിവേശത്തെ തടയാൻ ക്വാഡ് സഖ്യം അനിവാര്യമാണ്. ജപ്പാൻ സമുദ്ര മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക തന്നെ വേണം. അമേരിക്ക പസഫിക്കിലെ മുഴുവൻ മേഖലയിലും സ്വാധീനം ചെലുത്തുന്ന തരത്തിൽ സൈനിക വിന്യാസം വർദ്ധിപ്പിക്കണമെന്നും ഫിലിപ്പ് ആവശ്യപ്പെട്ടു.
Comments