ന്യൂഡൽഹി: ക്വാഡ് രാജ്യങ്ങളുടെ യോഗം സെപ്റ്റംബർ 24 ന് വൈറ്റ് ഹൗസിൽ നടക്കും. ഇതിന്റെ ഭാഗമായി യുഎസ് പ്രസിഡണ്ട് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയും ഉണ്ടാകും.ബൈഡൻ ഭരണകൂടം അധികാരത്തിൽ വന്നതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി അമേരിക്ക സന്ദർശിക്കുന്നത്.ബൈഡനുമായുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ച കൂടിയാണിത്.
യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായും പ്രധാനമന്ത്രി അതേ ദിവസം കൂടിക്കാഴ്ച നടത്തുന്നുണ്ട്.ആഗോള ഭീകരവാദ ഭീഷണി, അഫ്ഗാനിലെ സാഹചര്യങ്ങൾ,എന്നിവയായിരിക്കും ഉഭയകക്ഷി കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയം. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തേക്കാൾ രണ്ടും വ്യക്തികൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും ഈ കൂടിക്കാഴ്ചയിൽ പ്രതിഫലിക്കുമെന്ന് വൈറ്റ ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഇതിനു ശേഷമായിരിക്കും നാലു രാജ്യങ്ങളുടെയും ക്വാഡ് ഉച്ചകോടി വൈറ്റ് ഹൗസിൽ നടക്കുക.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാനിലെ യോഷിഹൈഡ് സുഗ എന്നിവരും യോഗത്തിൽ പങ്കെടുക്കാനായി വൈറ്റ് ഹൗസിലെത്തും. ക്വാഡ് ഉച്ചകോടിക്ക് മുൻപായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കുന്നത്.
ക്വാഡ് ഉച്ചകോടിക്ക് മുൻപായി സെപ്റ്റംബർ 23 ന് ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളികളായ ജപ്പാൻ , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമായും നരേന്ദ്രമോദി ചർച്ച നടത്തും. ക്വാഡ് സഖ്യത്തിലെ മൂന്ന് രാജ്യങ്ങളുമായി ഇന്ത്യ ഇതിനോടകം തന്നെ ടു പ്ലസ് ടു ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യത്തെ ടു-പ്ലസ് ടു ചർച്ച സെപ്റ്റംബർ 11 ന് ആണ് ഡൽഹിയിൽ വെച്ച് നടന്നത്.
ക്വാഡ് ഉച്ചകോടിക്ക് മുൻപായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അമേരിക്കയിലെത്തിയിട്ടുണ്ട്. ഉച്ചകോടിക്ക് മുൻപായുള്ള അടിസ്ഥാന ചർച്ചകൾക്കായാണ് വിദേശകാര്യ മന്ത്രി യുഎസിലെത്തിയത്. താലിബാൻ വിഷയം തന്നെയായിരിക്കും ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയം. താലിബാൻ മന്ത്രി സഭയിൽ സ്ത്രീകൾക്കോ ന്യൂനപക്ഷത്തിനോ അംഗത്വമില്ലാത്തത് ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. ഇതിനു പുറമെ കൊറോണ വ്യാപനം, ഇന്തോ-പസഫിക് ചർച്ച എന്നിവയുൾപ്പെടെയുള്ള സമകാലിക വിഷയങ്ങളും യോഗം ചർച്ചചെയ്യും.
2019 ൽ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോഡി പരിപാടിയിൽ പങ്കെടുക്കാനായാണ് മോദി അവസാനമായി അമേരിക്കയിലെത്തിയത്. അന്നത്തെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പരിപാടിയിൽ പങ്കെടുത്തിരുന്നു. വാഷിംഗ്ടണിലെ കൂടിക്കാഴ്ചകൾക്ക് ശേഷം സെപ്റ്റംബർ 25 ന് നടക്കുന്ന യുഎൻ പൊതുസഭയിലും മോദി പങ്കെടുക്കും.
Comments