ന്യൂഡൽഹി :അഫ്ഗാനിൽ പുതിയ സർക്കാർ ചോരക്കളിയിലേക്ക്. താലിബാൻ ഭരണത്തിലുള്ള രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഹഖാനി വിഭാഗവുമായുള്ള ഏറ്റമുട്ടലിൽ താലിബാൻ നേതാവ് ഹിബത്തുല്ല അഖുൻസാദയെ വധിച്ചതായാണ് റിപ്പോർട്ട്. മുല്ല ബരാദറിനെ ബന്ദിയാക്കിയതായും അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ ഇതു സംബന്ധിച്ച് വ്യക്തമായ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. വാർത്തകൾ അഭ്യൂഹമാണെന്നും റിപ്പോർട്ടുകളുണ്ട്. ഇരു ഗ്രൂപ്പുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി നേരത്തെ തന്നെ മാദ്ധ്യമവാർത്തകളുണ്ടായിരുന്നു. എന്നാൽ മരണം സംബന്ധിച്ച് അഭ്യൂഹങ്ങൾ പുറത്തുവരുന്നത് ഇപ്പോഴാണ്.
റിപ്പോർട്ടുകൾ പ്രകാരം, അഫ്ഗാനിസ്താനിലെ രാഷ്ട്രപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിലാണ് തമ്മിലടി നടന്നത്. സർക്കാർ രൂപീകരണം സംബന്ധിച്ച് ശക്തമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുകയും അത് ഏറ്റമുട്ടലിൽ കലാശിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഹഖാനി നേതാവ് ഖലീൽ-റഹ്മാൻ ഹഖാനിയാണ് ബരാദറിനെ മർദ്ദിച്ചത്. താലിബാനികളല്ലാത്തവർക്കും ന്യൂനപക്ഷങ്ങൾക്കും കാബിനറ്റിൽ ഇടം നൽകണമെന്ന് ബരാദർ സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്നും ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്നുമാണ് മാദ്ധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയുടെ പിന്തുണയുള്ള ഹഖാനി ഗ്രൂപ്പ് ബരാദറിന്റെ ആവശ്യത്തെ എതിർക്കുകയായിരുന്നു. ഹഖാനി ഗ്രൂപ്പ് പ്രതിനിധിയായ ഖലീൽ-ഉർ-റഹ്മാൻ ഹഖാനിയാണ് എതിർപ്പുമായി രംഗത്തെത്തിയത്. വിഷയത്തെക്കുറിച്ച് തർക്കം മൂത്തുവന്നപ്പോൾ ഖലീൽ ഹഖാനി ബരാദറിനെ മർദ്ദിക്കുകയായിരുന്നു.
Comments