ന്യൂഡൽഹി: രാജ്യത്തെ 13 ഹൈക്കോടതികളിൽ ഇനി പുതിയ ചീഫ് ജസ്റ്റിസുമാർ. ഇത് സംബന്ധിച്ച ശുപാർശ കേന്ദ്രത്തിന് സുപ്രീം കോടതി നൽകി.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ശുപാർശ നൽകിയത്.
ശുപാർശപ്രകാരം കൽക്കട്ട ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാൽ അടക്കം എട്ട് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥാനകയറ്റം ലഭിക്കും. അഞ്ച് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലംമാറ്റവും നൽകും. ഈ മാസം 16 ന് ആണ് സുപ്രീം കോടതി കൊളീജിയം യോഗം ചേർന്നത്.
കേരള ഹൈക്കോടതി ജഡ്ജി എ.എം. ബദർ അടക്കം 17 ജഡ്ജിമാരെ മറ്റ് ഹൈക്കോടതികളിലേക്ക് സ്ഥലം മാറ്റാനും തീരുമാനമായിട്ടുണ്ട്.ജസ്റ്റിസ് എ.എം. ബദറിനെ പട്‌ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനാണ് ശുപാർശ.ജസ്റ്റിസുമാരായ ജസ്വന്ത് സിംഗ്, സബീന, ടിഎസ് ശിവജ്ഞാനം, സഞ്ജയ കുമാർ മിശ്ര, എംഎം ശ്രീവാസ്തവ, സൗമൻ സെൻ, അഹ്‌സനുദ്ദീൻ അമാനുല്ല, ഉജ്ജൽ ഭുയാൻ, പരേഷ് ആർ ഉപാധ്യായ്, എംഎസ്എസ് രാമചന്ദ്ര റാവു, അരിന്ദം സിൻഹ,യശ്വന്ത് വർമ്മ, വിവേക് സിംഗ്വാരി , അനൂപ് ചിത്കര, രവി നാഥ് തിൽഹരി എന്നിവർക്കാണ് മാറ്റം.
ഒരുമാസത്തിനകം കോടതികളിലെ 90 ശതമാനം ഒഴിവുകളും നികത്താൻ ശ്രമിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ മുൻപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൊളീജിയത്തിന്റെ പുതിയ ശുപാർശ വന്നത്.
Comments