മുംബൈ: രാജ്യത്തെ ഉത്പാദനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച വാഹന നിർമാതാക്കളായ ഫോർഡിനെതിരെ പ്രതിഷേധവുമായി തൊഴിലാളികൾ. നൂറുകണക്കിന് തൊഴിലാളികളാണ് ഗുജറാത്തിലെ സാനന്ദ് നിർമ്മാണശാലയിൽ പ്രതിഷേധ പ്രകടനം നടത്തിയത്.
നിർമ്മാണ പ്രവർത്തനങ്ങൾ നിർത്താനുള്ള കമ്പനിയുടെ തീരുമാനം പിൻവലിക്കുകയോ, തൊഴിലാളികൾക്ക് മറ്റു ജോലി സംഘടിപ്പിച്ചു നൽകുകയോ ചെയ്യണം എന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രകടനം. വർഷങ്ങളായി നിർമ്മാണശാലയിൽ ജോലി ചെയ്യുന്നവരുടെ ഭാവി കമ്പനി ഇരുട്ടിലാക്കിയെന്നാണ് തൊഴിലാളികൾ പറയുന്നത്.
നിർമ്മാണശാലകളുടെ പ്രവർത്തനം നിർത്തരുതെന്ന് തൊഴിലാളികൾ കമ്പനിയോട് അഭ്യർത്ഥിച്ചു. മറ്റു നിർമ്മാണശാലകളിൽ ഫോർഡിൽ നിന്നും ജോലി നഷ്ടപ്പെട്ട് എത്തുന്നവർക്ക് മുൻതൂക്കം നൽകണം എന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
1990 കാലഘട്ടങ്ങളിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ആദ്യ മൾട്ടി-നാഷ്ണൽ ഓട്ടോമോട്ടീവ് കമ്പനികളിൽ പ്രധാനിയായിരുന്നു ഫോർഡ്. 2019ൽ നടന്ന ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ നിർമ്മിത ഫോർഡ് ഫിഗോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയിൽ നാല് സ്റ്റാർ റേറ്റിങ്ങാണ് വഹനം അന്ന് സ്വന്തമാക്കിയത്. ഗുണമേന്മയും സുരക്ഷയും ഉറപ്പു വരുത്തുന്ന കാര്യത്തിൽ മുൻപന്തിയിലായിരുന്നു ഫോർഡ്.
എന്നാൽ വർദ്ധിച്ചു വരുന്ന വ്യാപാര നഷ്ടം മൂലമാണ് ഫോർഡ് നിർമ്മാണശാലകൾ അടക്കുന്നത്. ഇന്ത്യയിലെ പ്രവർത്തനത്തിൽ നിന്നും മതിയായ ലാഭം കമ്പനിയ്‌ക്ക് ലഭിക്കുന്നില്ലെന്നും നിർമ്മാതക്കൾ അറിയിച്ചിരുന്നു. ഏകദേശം രണ്ട് മില്ല്യൺ ഡോളറാണ് കമ്പനിയ്‌ക്ക് വന്ന പ്രവർത്തന നഷ്ടം. ഇക്കൊല്ലം അവസാനത്തോടെ പ്രവർത്തനം അവസാനിപ്പിക്കാനാണ് ഫോർഡിന്റെ തീരുമാനം.
Comments