ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് യാത്ര അഫ്ഗാന്റെ വ്യോമപാത ഒഴിവാക്കി. ബുധനാഴ്ച രാവിലെയാണ് പ്രധാനമന്ത്രി യുഎസിലേക്കുളള നോൺ സ്റ്റോപ്പ് യാത്ര ഡൽഹിയിൽ നിന്ന് ആരംഭിച്ചത്. താലിബാൻ അധികാരം പിടിച്ച സാഹചര്യവും സുരക്ഷാകാരണങ്ങളുമാണ് അഫ്ഗാന്റെ വ്യോമപാത ഒഴിവാക്കാൻ കാരണം.
അഫ്ഗാൻ വ്യോമപാത ഒഴിവാക്കിയതോടെ പ്രധാനമന്ത്രിയുടെ വിമാനമായ എയർ ഇന്ത്യ വൺ ന് സ്വന്തം വ്യോമപാതയിലൂടെ സഞ്ചരിക്കാൻ ഇസ്ലാമാബാദ് അനുമതി നൽകുകയായിരുന്നു. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2019 ൽ കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതിന് പിന്നാലെ മൂന്ന് തവണ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പാകിസ്താന്റെ വ്യോമപാതയിലൂടെ സഞ്ചരിക്കാൻ അനുമതി നിഷേധിച്ചിരുന്നു. ഇരുവരും വിദേശരാജ്യങ്ങളിൽ സന്ദർശനത്തിന് പോകുന്ന അവസരങ്ങളിലാണ് പാകിസ്താൻ അനുമതി നിഷേധിച്ചത്. പ്രധാനമന്ത്രിയുടെ യുഎസ്്, ജർമ്മനി യാത്രകൾക്കും രാംനാഥ് കോവിന്ദിന്റെ ഐസ് ലാൻഡ് സന്ദർശനത്തിനുമാണ് അനുമതി നിഷേധിക്കപ്പെട്ടത്.
കശ്മീരിലെ അവകാശ ധ്വംസനത്തിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിക്കുന്നതെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രാലയം ഇന്ത്യൻ ഹൈക്കമ്മീഷനെ അറിയിക്കുകയായിരുന്നു. എന്നാൽ ഇക്കൊല്ലം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രീലങ്കൻ സന്ദർശനത്തിന് ഇന്ത്യ വ്യോമപാത തുറന്നു നൽകുകയും ചെയ്തു.
ഡൽഹിയിലെ വ്യോമതാവളത്തിൽ നിന്നാണ് പ്രധാനമന്ത്രിയും ഉന്നതതല പ്രതിനിധിസംഘവും എയർ ഇന്ത്യ വൺ വിമാനത്തിൽ ബുധനാഴ്ച രാവിലെ യുഎസിലേക്ക് തിരിച്ചത്. 15 മണിക്കൂർ തുടർച്ചയായ യാത്രയ്ക്ക് ഒടുവിലാണ് സംഘം യുഎസിൽ എത്തുക.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്ഥാനിലെ സാഹചര്യവും, ആഗോള ഭീകരവാദവും പ്രധാന ചർച്ചയാകും. ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഐക്യരാഷ്ട്ര സഭയുടെ 76-ാം വാർഷിക പൊതുയോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.
Comments