തൃശൂർ: കേരളം കണ്ട ഏറ്റവും വിവാദമായ രാഷ്‌ട്രീയ കൊലപാതകത്തിന്റെ ദുരൂഹതകൾ ഇന്നും സിപിഎമ്മിനെ വേട്ടയാടുന്നു. 1972 സെപ്തംബർ 23നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന അഴീക്കോടൻ രാഘവൻ കൊല്ലപ്പെടുന്നത്. കൊലപാതകം നടന്നിട്ട് 49 വർഷം പിന്നിടുബോഴും ആരാണ് യഥാർഥ പ്രതികൾ എന്ന് അണികളോടും ജനങ്ങളോടും പറയാനാവാത്ത സ്ഥിതിയാണ് പാർട്ടിക്ക്.
തൃശൂർ നഗരത്തിലെ ചെട്ടിയങ്ങാടിയിൽ വച്ചാണ് അഴീക്കാടൻ കൊലപാതകത്തിന് ഇരയായത്. നഗരത്തിൽ വരുമ്പോൾ അഴീക്കോടൻ താമസിച്ചിരുന്ന പ്രീമിയർ ലോഡ്ജിലേക്ക് പോകുന്നതിനിടെ രാത്രി 9.15നാണ് കൊല്ലപ്പെടുന്നത്. അഴീക്കോടനെ ചിലർ തടഞ്ഞ് നിർത്തുകയും പിന്നീട് വാക്കേറ്റത്തിനുശേഷം കുത്തി കൊല്ലുകയായിരുന്നുവെന്ന് പറയുന്നു. ആരാണ് കുത്തിയതെന്നതിനെ ചൊല്ലിയുളള ദുരൂഹത ഇന്നും അവശേഷിക്കുന്നു.
കെ കരുണാകരൻ അഭ്യന്തരമന്ത്രി ആയിരുന്ന കാലത്താണ് സംഭവം. അക്കാലത്ത് കരുണാകരനെതിരെയും ആരോപണം ഉയർന്നിരുന്നു. അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന ഇഎംഎസ്, കരുണാകരന് വധത്തിൽ പങ്കുണ്ടെന്ന് ആദ്യം ആരോപണം ഉന്നയിച്ചുവെങ്കിലും പിന്നീട് തിരുത്തി. കാർഷിക സർവകലാശാലയ്‌ക്ക് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാരോപണം അന്ന് കരുണാകരന് നേരിടേണ്ടി വന്നിരുന്നു.
സർവകലാശാലയ്‌ക്കായി അക്വയർ ചെയ്ത 936 ഏക്കർ തട്ടിൽ എസ്റ്റേറ്റിനെ സംബന്ധിച്ച വിവാദമാണ് കരുണാകരനെ പ്രതിക്കൂട്ടിലാക്കിയത്. എസ്റ്റേറ്റിന് 30 ലക്ഷത്തിനു പകരം രണ്ട് കോടി നൽകിയെന്ന അഴിമതി ആരോപണമായിരുന്ന നേരിടേണ്ടി വന്നത്. ഇത് കേരള രാഷ്ടീയത്തിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു.
എസ്‌റ്റേറ്റ് മാനേജരായിരുന്ന വി പി ജോണിനോട് ഡിസിസി പ്രസിഡന്റായിരുന്ന എം വി അബൂബക്കർക്ക് 15,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് കരുണാകരന്റെ പി എ ഗോവിന്ദൻ നൽകിയ കത്ത് ആണ് വിവാദത്തിനിടയാക്കിയത്. ഈ കത്ത് നവാബ് എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ചു. അതിന്റെ പേരിൽ പത്രാധിപരായിരുന്ന നവാബ് രാജേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചു. നവാബിൽ പ്രസിദ്ധികരിച്ച കത്ത് അഴീക്കാടന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് കരുതപ്പെട്ടിരുന്നത്. ഈ കത്ത് ഇഎംഎസ് നിയമസഭയിൽ ഹാജരാക്കി വിഷയം അവതരിപ്പിക്കാൻ തയ്യാറെടുത്തിരുന്നു. ഇതിനായി സെപ്തംബർ 24ന് തൃശൂരിൽ ഇടതുനേതാക്കളുടെ യോഗവും വിളിച്ചു. ആ യോഗത്തിന്റെ തലേ ദിവസമാണ് അഴീക്കോടൻ കൊല്ലപ്പെടുന്നത്.
അഴീക്കോടന്റെ കൈവശമുണ്ടെന്ന് കരുതിയിരുന്ന കത്ത് പുറത്ത് വന്നിരുന്നുവെങ്കിൽ കെ കരുണാകരന്റെ രാഷ്ടീയഭാവിയെ തന്നെ ബാധിക്കുമായിരുന്നു. എന്നാൽ പിന്നീട് ഈ കത്തിനെക്കുറിച്ച് ആരും തിരക്കിയില്ല. അക്കാലത്ത് സിപിഐഎം വിട്ട എ വി ആര്യനെയാണ് കേസിൽ പ്രതി ചേർത്തത്. പാർട്ടി വിട്ടശേഷം ആര്യൻ നേതൃത്വം നൽകുന്ന വിഭാഗം തൃശൂർ മാർക്കറ്റിൽ ശക്തമായിരുന്നു. ഇത് സിപിഎമ്മിന് ആര്യനോടുളള കടുത്ത വിരോധത്തിന് കാരണമായി.
സിപിഎം പ്രവർത്തകരും ആര്യൻ വിഭാഗവും തമ്മിലുളള സംഘർഷം പതിവായിരുന്നു. അക്കാലത്ത് ആര്യനെ സിപിഎം കൊലപ്പെടുത്തുമെന്ന് പ്രചാരണം ശക്തമായിരുന്നു. അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ട ദിവസം തന്നെ ആര്യൻ വധിക്കപ്പെടുമെന്ന് അന്ന് തൃശൂർ നഗരത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ ആര്യന് ആ ദിവസം പാലക്കാട് മംഗലം ഡാമിൽ പൊതുയോഗമുണ്ടായിരുന്നു. ഭീഷണി കാരണം സുരക്ഷയുടെ ഭാഗമായി പോലീസ് ആര്യനെ സ്‌റ്റേഷനിലേക്ക് മാറ്റി. ഈ വസ്തുത മറച്ചുവച്ചാണ് ആര്യനെ കേസിൽ പ്രതിയാക്കിയത്. ഇക്കാര്യം അറിയാമായിരുന്ന അന്വഷണ ഉദ്യേഗസ്ഥൻ ആര്യനെ ആദ്യം പ്രതിയാക്കാൻ തയ്യാറായില്ല. എന്നാൽ ഈ ഉദ്യാഗസ്ഥനെ അഭ്യന്തര വകുപ്പ് ഇടപ്പെട്ട് ചുമതലയിൽ നിന്ന് മാറ്റിയശേഷം ആണ് ആര്യനെ പ്രതിയാക്കിയത്.
ആര്യൻ നിരപരാധിയാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. അദ്ദേഹത്തെ പ്രതിയാക്കിയതിലൂടെ ഒരു രാഷ്‌ട്രീയ പ്രതിയോഗിയെ ഒഴിവാക്കാൻ സിപിഎമ്മിന് സാധിച്ചു. ഇതിനായി കരുണാകരനുമായി ഇഎംഎസ് ഒത്തുകളിക്കുകയായിരുന്നുവെന്ന് അന്നേ സംസാരമുണ്ട്. കുത്തേറ്റ് വീണ അഴീക്കോടനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ, സ്ഥലത്ത് എത്തിയ പോലീസും പാർട്ടി പ്രവർത്തകരും നടത്തിയ കാലതാമസവും ദുരൂഹത വർധിപ്പിക്കുന്നു. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരെന്ന് ഇപ്പോഴും വ്യക്തമല്ല. നക്‌സലൈറ്റുകൾ വധിച്ചുവെന്നാണ് ഇഎംഎസ് അവസാനം വരെ പറഞ്ഞിരുന്നത്.
എല്ലാ വർഷവും സിപിഎം അഴീക്കോടൻ ദിനം സമുചിതമായി ആചരിക്കാറുണ്ടെങ്കിലും പ്രതികളുടെ കാര്യത്തിൽ മൗനം പാലിക്കുകയാണ് പതിവ്. കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച വധം നടന്നിട്ട് അര നൂറ്റാണ്ട് തികയാൻ പോകുന്ന അവസരത്തിലെങ്കിലും ദുരൂഹത നീക്കാൻ സിപിഎം തയ്യാറാകുമോയെന്നത് ചോദ്യമായി അവശേഷിക്കുന്നു.
Comments