ഇതൊരു കഥയല്ല…. ഒരു കുരങ്ങന്റെ പ്രതികാരത്തെ പേടിച്ച് കഴിയുന്ന കര്‍ണാടകയിലെ ഒരു ഗ്രാമവാസിയുടെ അനുഭവമാണിത്. 2021 സെപ്റ്റംബര്‍ 16 മുതല്‍ കര്‍ണാടകയിലെ ചിക്ക്മംഗളൂര്‍ ജില്ലയിലുള്ള കൊട്ടിഗെഹറ ഗ്രാമത്തില്‍ വസിക്കുന്ന ജഗദീഷ് ബി.ബി. എന്നയാളുടെ ജീവിതത്തില്‍ ഭയങ്കര വില്ലനായി മാറിയ ഒരു കുരങ്ങനെക്കുറിച്ചാണ് പറയുന്നത്.
ബോണറ്റ് മക്കാക് ഇനത്തില്‍പ്പെട്ട ഏകദേശം 5 വയസ്സുള്ള ഒരു കുരങ്ങന് കൊട്ടിഗെഹറയില് കറങ്ങിനടന്ന് ആളുകളുടെ കൈയില്‍ നിന്ന് ഇടയ്ക്കിടെ ലഘുഭക്ഷണ പായ്ക്കറ്റുകളും പഴങ്ങളും ഒക്കെ എപ്പോഴും തട്ടിയെടുക്കാറുണ്ട്. അത് കുരങ്ങന്മാരുടെ പൊതു സ്വഭാവം ആയതിനാല്‍ ആളുകള്‍ അതിന് അധികം വിഷമിച്ചില്ല. അവനെ കാണുമ്പോള്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്തു. ഈ പ്രദേശത്തെ മൊറാര്‍ജി ദേശായി സ്കൂളിന് ചുറ്റുമാണ് ഈ കുരങ്ങന് പ്രധാനമായും കറങ്ങി നടക്കുന്നത്. അതുകൊണ്ട് തന്നെ സ്കൂളുകള്‍ വീണ്ടും തുറന്നുകഴിഞ്ഞാല്‍ ആ പ്രദേശത്തെ സ്കൂളിലെ കുട്ടികളെ കുരങ്ങന് ഉപദ്രവിക്കുമോ എന്ന് ഭയന്ന് ഗ്രാമീണരില്‍ ചിലര്‍ മുദിഗെരെ വനംവകുപ്പില്‍ പരാതി ബോധിപ്പിച്ചു.
അതിനെതുടര്‍ന്ന് കുരങ്ങനെ കുടുക്കാന്‍ ഒരു സംഘം പ്രദേശത്ത് വരികയും ചെയ്തു. പക്ഷെ ഈ കുരങ്ങനെ പിടിക്കുന്നത് ചെറിയ കാര്യമല്ലായിരുന്നു. ഒടുവില്‍ വനം വകുപ്പ് ജീവനക്കാര്‍ അടുത്തുള്ള ഓട്ടോ ഡ്രൈവര്‍മാരോടും മറ്റ് ആളുകളോടും കുരങ്ങനെ ഒരു പ്രത്യേക ദിശയിലേക്ക് ഓടിക്കുന്നതിനായി സഹായത്തിന് വിളിച്ചു. കുരങ്ങനെ ആ പ്രത്യേക ദിശയിലേക്ക് തിരിച്ചുവിടാനുള്ള സംഘത്തില്‍, ഓട്ടോ ഡ്രൈവര്‍ ജഗദീഷും കൂടിയിരുന്നു. ബഹളത്തില്‍ അസ്വസ്ഥനായ കുരങ്ങന് പെട്ടെന്ന് ജഗദീഷിന്റെ നേരെ ചാടി അയാളെ മാത്രം ആക്രമിച്ചു.
കുരങ്ങന് അയാളുടെ കൈയില്‍ മാരകമായി കടിക്കുകയും മാന്തുകയും ചെയ്തു. ആക്രമണത്തില്‍ ഭയചകിതനായ ജഗദീഷ് അവിടെനിന്ന് ഓടി. പക്ഷെ അയാള്‍ എവിടെ പോയാലും ആ കുരങ്ങന് അവനെ പിന്തുടര്ന്നു. അയാള്‍ തന്റെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ ഒളിച്ചപ്പോള്‍ ആ കുരങ്ങന് വാഹനത്തെ ആക്രമിക്കുകയും കവറിംഗ് ഷീറ്റുകള്‍ വലിച്ചുകീറുകയും ചെയ്തു, ഇത് കുറച്ചുനേരം തുടര്‍ന്നു.
ഒടുവില്‍, 30-ലധികം ആളുകളുടെ ഒരു സംഘം 3 മണിക്കൂര്‍ നീണ്ട ശ്രമത്തിനുശേഷം കുരങ്ങനെ പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അതിനെ 22 കിലോമീറ്റര്‍ അകലെയുള്ള ബാലൂര്‍ വനത്തിലേക്ക് കൊണ്ടുപോയി വിടുകയും ചെയ്തു. പക്ഷേ കഥ അവിടെ അവസാനിച്ചില്ല. കുരങ്ങന് പോയതറിഞ്ഞ് കൊട്ടിഗെഹറയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി, പ്രദേശവാസികള്‍ തങ്ങളുടെ പതിവ് ജോലികളിലേക്ക് മടങ്ങി. ഒരാഴ്ചയ്ക്കുള്ളില്‍ കുരങ്ങന് തിരിച്ചെത്തി. ആ കുരങ്ങന് ബാലൂര്‍ വനത്തിനടുത്തുള്ള റോഡിലൂടെ കടന്നുപോയ ഒരു ട്രക്കില്‍ തൂങ്ങി കൊട്ടിഗെഹറയിലെത്തി. കുരങ്ങന് ഗ്രാമത്തില്‍ തിരിച്ചെത്തിയെന്ന് കേട്ടപ്പോള്‍ എന്റെ നട്ടെല്ലില്‍ ഒരു തണുപ്പ് അനുഭവപ്പെട്ടു. ഞാന്‍ സ്വയം വനംവകുപ്പിനെ വിളിച്ച് പെട്ടെന്ന് തന്നെ എന്തെങ്കിലും ചെയ്യാന്‍ തിരക്കുകൂട്ടി. ഞാന്‍ എന്റെ ഒളിസ്ഥലത്ത് നിന്ന് പുറത്ത് പോയിട്ടില്ല. അത് അതേ കുരങ്ങാണെന്ന് എനിക്കറിയാം, കാരണം കഴിഞ്ഞ തവണ ഞങ്ങളെല്ലാവരും അവന്റെ ചെവിയില്‍ ഒരു അടയാളം കണ്ടിരുന്നു.
ഇപ്പോള്‍ ഉള്ള കുരങ്ങിനും ആ അടയാളങ്ങള്‍ ഗ്രാമവാസികള്‍ കണ്ടുവെന്ന് എന്റെ സുഹൃത്തുക്കള്‍ അറിയിച്ചു. ഞാന്‍ നരകത്തില്പ്പെട്ടത് പോലെ ഭയപ്പെട്ടു. ഭ്രാന്തന് കുരങ്ങന് എല്ലായിടത്തും എന്നെ പിന്തുടരുന്നു. എന്റെ മുറിവുകള്‍ ഉണങ്ങാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്റെ അന്നദാതാവായ ഓട്ടോറിക്ഷ ഓടിക്കാന്‍ കഴിയില്ല. കുരങ്ങന് എന്നെ പിന്തുടരുമെന്ന് ഭയന്ന് ഞാന്‍ അന്ന് വീട്ടില്‍ പോയില്ല. എനിക്ക് വീട്ടില്‍ ചെറിയ കുട്ടികളുണ്ട്. അത് അവരെ ആക്രമിച്ചാലോ? ഞാന്‍ ഇപ്പോഴും അതിനെ ഭയപ്പെടുന്നു, ജഗദീഷ് പറഞ്ഞു.
രണ്ടാം തവണ സെപ്റ്റംബര്‍ 22 നാണ് മുദിഗെരെ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മോഹന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പിന്റെ സംഘം ആ കുരങ്ങനെ പിടികൂടിയത്. ഇത്തവണ അവര്‍ അവനെ കൂടുതല്‍ ദൂരെയുള്ള വനപ്രദേശത്താണ് വിട്ടയച്ചത്. കുരങ്ങന് മടങ്ങിവരില്ലെന്നാണ് ജഗദീഷ് പ്രതീക്ഷിക്കുന്നത്. സുരക്ഷിതത്വം ഓര്‍ത്ത് കുറച്ച് ദിവസങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
Comments