ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ വാക്സിനേഷനിൽ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണ്. റെക്കോർഡ് നേട്ടമാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. വാക്സിനെന്ന സുരക്ഷാ കവചം എല്ലാവരും ധരിക്കണം. കൊറോണ മഹാമാരി മാനവരാശിയെ നിരവധി കാര്യങ്ങൾ പഠിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 81-ാമത് മൻ കി ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നദികളെ സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബന്ധരായവരെ പ്രശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത്. ‘തമിഴ്നാട്ടിലെ നാഗാ നദി വറ്റി വരണ്ടിരുന്നു. എന്നാൽ ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ സംരംഭങ്ങളും സജീവമായ ജനപങ്കാളിത്തവും കാരണം നദിക്ക് പുതിയ ജീവൻ നൽകി. ഇന്നും നദിയിൽ ധാരാളം ശുദ്ധജലവുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോക നദീ ദിനമായ ഇന്ന് രാജ്യത്തെ ഓരോ പൗരന്മാരും ജലസ്രോതസ്സുകളായ ഇവയെ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തനിക്ക് ലഭിച്ച സമ്മാനങ്ങളുടെ ഒരു പ്രത്യേക ലേലം സംഘടിപ്പിച്ചിരുന്നു. അതിൽ നിന്നും ലഭിക്കുന്ന വരുമാനം ഗംഗാ നദിയുടെ നവീകരണ പദ്ധതിയായ ‘നമാമി ഗംഗേ’പ്രചാരണത്തിനായി ഉപയോഗിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ പ്രാദേശിക കരകൗശല തൊഴിലാളികളെ സഹായിക്കുന്നതിനായി ഖാദി ഉത്പന്നങ്ങൾ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഖാദി ഉത്പന്നങ്ങൾ വാങ്ങി ബാപ്പൂ ജയന്തി ആഘോഷിക്കാ’മെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
Comments