തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാരും രംഗത്തെത്തി. വിവിധ ഡിപ്പോകളില്‍ രാവിലെ അഞ്ച് മണി മുതല്‍ ജീവനക്കാര്‍ എത്തി ഹാജര്‍ രേഖപ്പെടുത്തി. ജീവനക്കാരിൽ നല്ലൊരു ശതമാനം പേരും ഇന്ന് ജോലിക്ക് ഹാജരായത് സർക്കാരിന് തിരിച്ചടിയായി. കേരളത്തിലാകമാനം എണ്‍പത് ശതമാനത്തിന് മുകളില്‍ കെഎസ്ആർടിസി ജീവനക്കാര്‍ ജോലിക്ക് ഹാജരായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പത്ത് വര്‍ഷക്കാലമായി ശമ്പളം പുതുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ ഹർത്താലിനെതിരെ അണിനിരന്നത്. മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പുതുക്കിയിട്ടും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം പുതുക്കാത്തത് ശരിയായ നടപടിയല്ലെന്നും ജീവനക്കാർ ആരോപിച്ചു.ഇതിന്റെ ഭാഗമായാണ് ഹർത്താൽ തള്ളിക്കളയുന്നതെന്നും കെഎസ്ആർടിസി ജീവനക്കാർ വ്യക്തമാക്കി. സംഘടനകള്‍ക്ക് അതീതമായ ജീവനക്കാരുടെ കൂട്ടായ്മയായ ‘ഒറ്റയ്‌ക്കല്ല, ഒരുമിച്ചാണ്’ ഈ വ്യത്യസ്തമായ സമരമുറ ആഹ്വാനം ചെയ്തത്.
ജീവനക്കാര്‍ ആവശ്യത്തില്‍ കൂടുതല്‍ ഹാജരായിട്ടും സര്‍വ്വീസുകള്‍ അയയ്‌ക്കാന്‍ തയ്യാറാകാതിരുന്ന നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യാത്രക്കാരും പ്രതികരിച്ചു. ഒരു സര്‍ക്കാര്‍ സംവിധാനം തന്നെ ഇത്തരത്തില്‍ നിലപാടെടുക്കുന്നത് ശരിയല്ലെന്നായിരുന്നു യാത്രക്കാർ ആരോപിച്ചത്.
അതേസമയം ഹർത്താൽ കേരളത്തെ കാര്യമായി ബാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സ്വകാര്യ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങിയിരുന്നു. പല സ്ഥലത്തും കടകമ്പോളങ്ങളും തുറന്നു പ്രവർത്തിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന ചരക്കു നീക്കവും നിലച്ചിട്ടില്ല എന്നത് ഹർത്താലിനെ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവാണെന്നും പൊതു ജനം വ്യക്തമാക്കുന്നു.
Comments