ശ്രീനഗർ: വികസനത്തിലേക്കുള്ള കുതിപ്പിനൊരുങ്ങുകയാണ് ജമ്മുകശ്മീർ. അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിലെ വികസനത്തിലൂടെ ഘട്ടം ഘട്ടമായി കശ്മീരിന്റെ സമസ്ത മേഖലകളിലും സമഗ്രമായ വികസനമാണ് നരേന്ദ്രമോദി സർക്കാരിന്റെ ലക്ഷ്യം.
വികസനത്തിലേക്കുള്ള ആദ്യ പടിയെന്ന നിലയിൽ കശ്മീരിൽ ദേശീയപാതാ വികസനത്തിന് ഇന്ന് തറക്കല്ലിടും. ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ദേശീയപാതയുൾപ്പടെയുള്ള റോഡുകളുടെ വികസനമാണ് ആദ്യഘട്ടത്തിൽ നടക്കുക.
പദ്ധതിയുടെ പ്രധാന ആകർഷണമായ ശ്രീനഗറിലെ നാലുവരിപാതയുടെ വികസനത്തിനായി 2948 കോടിയോളം രൂപയാണ് കേന്ദ്രസർക്കാർ ചിലവിടുന്നത്. വൈലൂയേയും കോക്കർ നാഗിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വൈലോ-ദോണിപാവ ദേശീയപാതയാണ് പദ്ധതിയുടെ മറ്റൊരു ആകർഷണം. 158 ഓളം രൂപ ചിലവിട്ട് 28 കിലോമീറ്റർ ദൂരത്തിലാണ് ഈ പാത ഒരുങ്ങുന്നത്.കശ്മീരിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് സുഗമമാക്കുന്നത് ലക്ഷ്യം വെച്ച് NH-701A ദേശീയ പാതയുടെ നവീകരണത്തിനായി 85 കോടി രൂപ കേന്ദ്രം നീക്കിവെച്ചിട്ടുണ്ട്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ആയിരക്കണക്കിന് കോടി രൂപ ചിലവിട്ട് കശ്മീരിന്റെ വിവിധഭാഗങ്ങളിലായി സർക്കാർ നിർമ്മിച്ച തുരങ്കപാതകളും കേന്ദ്രമന്ത്രി സന്ദർശിക്കും.
ഏഴ് പതിറ്റാണ്ടായി ജമ്മുകശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയത് കശ്മീർ ജനത അല്പം ആശങ്കയോടെയായിരുന്നു സ്വീകരിച്ചത്. എന്നാൽ വികസന പദ്ധതികളുടെ പ്രഖ്യാപനങ്ങളും ധ്രുതഗതിയിലുള്ള പ്രവർത്തനങ്ങളും ഈ ആശങ്കകളെല്ലാം അസ്ഥാനത്തായിരുന്നുവെന്ന് കശ്മീർ ജനതയെ മനസിലാക്കിക്കൊടുക്കുന്നു.ഏറെക്കാലം അരക്ഷിതാവസ്ഥയിൽ കഴിഞ്ഞിരുന്ന ജനത കശ്മീരിന്റെ വേഗത്തിലുള്ള വളർച്ച ഏറെ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.
Comments