ലണ്ടൻ: പഴങ്ങളും പച്ചകറികളും കഴിക്കുന്ന കുട്ടികളിൽ കൂടുതലും മികച്ച മാനസികാരോഗ്യം ഉളളവരെന്ന് പഠനം. നോർഫോക്ക് കൗണ്ടി കൗൺസിലിന്റെ സഹകരണത്തോടെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആഞ്ചലിയയിലെ ഹെൽത്ത് ആന്റ് സോഷ്യൽ കെയർ വിഭാഗമാണ് പഠനം നടത്തിയത്. പഠനത്തിന്റെ കണ്ടെത്തലുകൾ ബിഎംജെ ന്യൂട്രീഷൻ പ്രിവൻഷൻ ആൻഡ് ഹെൽത്ത് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുകെയിലെ സ്‌കൂൾ കുട്ടികളെ കേന്ദ്രികരിച്ചായിരുന്നു പഠനം നടത്തിയത്.
പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തെരഞ്ഞടുക്കുന്നതിലും അതിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നതും പഠനവിധേയമാക്കിയിരുന്നു. ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുന്ന വിദ്യാർത്ഥികളിൽ മറ്റുളളവരെ അപേക്ഷിച്ച് മികച്ച മാനസീകാരോഗ്യം കാണാൻ കഴിഞ്ഞു. വീട്ടിൽ പതിവായി വഴക്കുണ്ടാക്കുന്നതു പോലും കുട്ടികളുടെ പോഷകാഹാരം സംബന്ധമായ പ്രശ്നത്തെ ബാധിക്കുമെന്നാണ് പഠനത്തിൽ തെളിയുന്നത്.
കുട്ടികളുടെ മാനസീകാരോഗ്യവും പോഷകാഹാരവും ഉറപ്പുവരുത്തുന്ന രീതിയിലേക്ക് സ്‌കൂളുകൾ ഭക്ഷണ രീതികൾ പരിഷ്‌കരിക്കണമെന്ന് പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവേഷകർ നിർദ്ദേശിച്ചു. ഇന്നത്തെ യുവ തലമുറയുടെ ഏറ്റവും വലിയ പ്രശ്‌നമാണ് ദുർബ്ബലമായ മാനസീകനില. ദീർഘകാലത്തേക്ക് അവരിൽ ഇത്തരം പ്രശ്‌നങ്ങൾ ഒട്ടേറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
സോഷ്യൽ മീഡിയയുടെയും ആധുനിക സ്‌കൂൾ സംസ്‌കാരത്തിന്റെയും സമ്മർദ്ദങ്ങൾ കുട്ടികളിലും യുവാക്കളിലും മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.
നോർഫോക്കിലെ 50 സ്‌കൂളുകളിലെ 9,000 കുട്ടികളിൽ നിന്നുള്ള വിവരങ്ങളാണ് യംഗ് പീപ്പിൾസ് ഹെൽത്ത് ആൻഡ് വെൽബീംഗ് സർവേയിൽ നിന്നും ഗവേഷകസംഘം പഠിച്ചത്. നോർഫോക്ക് കൗണ്ടി കൗൺസിലിന്റെ പൊതുജനാരോഗ്യ വകുപ്പും നോർഫോക്ക് സേഫ്ഗാർഡിംഗ് ചിൽഡ്രൻ ബോർഡും ചേർന്നാണ് ഈ സർവേ നടത്തിയത്. 2017 മുതലാണ് നോർഫോക്കയിലെ എല്ലാം സ്‌കൂളുകളിലും പഠനം നടത്താൻ ആരംഭിച്ചത്.
പ്രഭാതഭക്ഷണത്തിനായി ഫാസ്റ്റ് ഫുഡ് കഴിക്കുന്ന കുട്ടികളാണ് കൂടുതലും. എന്നാൽ ചെറിയ പ്രായത്തിൽ തന്നെ പ്രഭാതഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്ന കുട്ടികളുമുണ്ട്. പലരും ഉച്ചഭക്ഷണം പോലും ഒഴിവാക്കുന്നവരാണ്. ഇത് കുട്ടികളുടെ ശാരീരിക വളർച്ചയെയും വികാസത്തെയും ബാധിക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
Comments