വാഷിംഗ്ടൺ: മനുഷ്യരെ പോലെ തന്നെ മൃഗങ്ങളേയും കൊറോണാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നുവെന്ന് പഠനം. വാഷിംഗ്ടൺ ഡിസിയിലെ ഒരു മൃഗശാലയിൽ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഇവിടെ കൊറോണയിൽ നിന്നും മുക്തി നേടിയ സിംഹങ്ങളും കടുവകളും മാംസം ഭക്ഷിക്കാൻ വിമുഖത കാട്ടുന്നുവെന്ന് കണ്ടെത്തി.
അമേരിക്കയിലെ സ്മിത്സോണിയൻ ദേശീയ മൃഗശാലയിൽ പാർപ്പിച്ചിരുന്ന ഒരു സുമാത്രൻ ഇനത്തിൽപ്പെട്ട കടുവ, രണ്ട അമൂർ ഇനത്തിൽപ്പെട്ട കടുവകൾ, ആറ് ആഫ്രിക്കൻ സിംഹങ്ങൾ എന്നിവയ്‌ക്ക് രോഗം പിടിപ്പെട്ടിരുന്നു. ഒരാഴ്‌ച്ചയ്‌ക്ക് ശേഷം അവ കൊറോണ മുക്തി നേടുകയും ചെയ്തു. എന്നാൽ രോഗമുക്തി നേടിയ ശേഷം ഇവയിൽ ചിലതിന് ആഹാരത്തോട് താത്പര്യം തോന്നിയിട്ടില്ലെന്ന് കണ്ടെത്തി.
ഭക്ഷണത്തോടുള്ള വിമുഖതയ്‌ക്ക് പുറമെ ക്ഷീണവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഇവയെ അലട്ടുന്നതായും കണ്ടെത്തിയിട്ടുണ്ട്. മൃഗശാലയിലെ അധികൃതർ മാംസാഹാരം നൽകുന്നുണ്ടെങ്കിലും കഴിക്കാൻ കൂട്ടാക്കിയില്ലെന്ന് ഉടമ പമേല ബേക്കർ പറഞ്ഞു. ഇതേ തുടർന്ന് മൃഗങ്ങളുടെ ഭക്ഷണക്രമത്തിൽ ബേബി ഫുഡും, ചിക്കൻ ബ്രോത്തുമെല്ലാം ഉൾപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.
ഇത്തരം ആഹാരപദാർത്ഥങ്ങളുടെ ഗന്ധം മൃഗങ്ങളിൽ വിശപ്പ് ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്. രോഗമുക്തി നേടിയ മൃഗങ്ങൾക്കെല്ലാം പ്രത്യേകം ചികിത്സ നൽകുന്നുണ്ട്. മൃഗശാലയിലെ മറ്റ് മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ നിന്നും മാറ്റിയാണ് ഇവരെ പാർപ്പിച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Comments