വാഷിംഗ്ടൺ: പുകവലിക്കുന്നവരിൽ കൊറോണ ഗുരുതരമാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. മരണത്തിന് വരെ കാരണമായേക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പുകവലിക്കാരിൽ രോഗതീവ്രത വർദ്ധിക്കുന്നതും മരണ സാദ്ധ്യത വർദ്ധിക്കുന്നതായും കണ്ടെത്തി. ജേർണൽ തൊറാക്‌സിലെ ലേഖനത്തിലാണ് ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഹൃദയസംബന്ധമായ രോഗങ്ങൾ ഗുരുതരമാക്കാൻ കൊറോണ കാരണമാകും. പുകവലിക്കുന്നവരിലാണെങ്കിൽ സ്ഥിതി വളരെ മോശമാകുമെന്നും ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവർത്തനത്തെ ഇത് ഗുരുതരമായി ബാധിക്കുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ക്യാൻസറുകൾക്കും ഇതേ പാർശ്വ ഫലങ്ങൾ തന്നെയാകും. കൊറോണയുമായി ബന്ധിപ്പിക്കുന്ന ഏത് രോഗവും ഗുരുതരമാകാൻ പുകവലി കാരണമാകും.
കൊറോണ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ വളരെ കുറച്ച് ആക്ടീവ് ആയിട്ടുള്ള പുകവലിക്കാരാണ് ഉള്ളത്. അതുകൊണ്ട് ഇതിന്റെ തീവ്രത കണ്ടെത്താനായിരുന്നില്ല. പിന്നീട് നടത്തിയ പഠനങ്ങളിൽ പുകവലി രോഗം ഗുരുതരമാക്കാൻ കാരണമാകുമെന്ന് കണ്ടെത്തുകയായിരുന്നു. ആഷ്‌ലി ക്ലിഫ്റ്റ് ആണ് പഠനത്തിന് നേതൃത്വം നൽകിയത്. ഓക്‌സ്ഫഡ് സർവ്വകലാശാലയിലെ ഗവേഷകനാണ് ഇദ്ദേഹം. ഓക്‌സ്ഫഡ്, ബ്രിസ്‌റ്റോൾ, നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റികളിലെ വിദഗ്ധർ ചേർന്നാണ് പഠനം നടത്തിയത്.
2020 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള ഡാറ്റയാണ് ഇതിനായി ഉപയോഗിച്ചത്. പുകവലിയും കൊറോണ കേസ് ഗുരുതരമാകുന്നതും സംബന്ധിച്ച ബന്ധമാണ് ഇവർ പരിശോധിച്ചത്. യുകെ ബയോബാങ്കിലെ 4,21,469 പേരാണ് പരീക്ഷണത്തിൽ പങ്കാളിയായത്. പുകവലിക്കാത്തവരെക്കാൾ കൂടുതൽ പുകവലിക്കുന്നവരാണ് 80 ശതമാനവും ആശുപത്രിയിൽ അഡ്മിറ്റായത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ അധികം പേരും മരിക്കുകയും ചെയ്തുവെന്ന് പഠനം കണ്ടെത്തി. അതേസമയം വാക്‌സിനേഷൻ പലയിടത്തും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഈ പ്രശ്‌നങ്ങളൊന്നും അധികം ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ വാക്‌സിനേഷൻ വർദ്ധിച്ചതോടെ കേസുകളും കുറഞ്ഞ് വരുന്നുണ്ട്. പുകവലിയും കൊറോണയും സംബന്ധിച്ച് നേരത്തേയും പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
Comments