ന്യൂഡൽഹി: ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ തുരങ്കമായ സോജില ടണലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. 2018ലാണ് ടണലിന്റെ നിർമ്മാണം ആരംഭിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചതായി നിതിൻ ഗഡ്കരി അറിയിച്ചു. കരാർ അനുസരിച്ച് 2026 സെപ്തംബറിലാണ് തുരങ്ക നിർമ്മാണം പൂർത്തിയാകുക. എന്നാൽ 2023 ഡിസംബറോടെ നിർമ്മാണം പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളതായി ഗഡ്കരി പറഞ്ഞു.
2024ലെ റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി തുരങ്കം രാജ്യത്തിന് സമർപ്പിക്കും. വെല്ലുവിളി നിറഞ്ഞ പ്രവർത്തനമാണെന്ന് അറിയാമെന്നും ഒരുമിച്ച് പ്രവർത്തിച്ചാൽ ലക്ഷ്യം കാണുമെന്നും ഗഡ്കരി വ്യക്തമാക്കി. ഇന്ത്യയുടെ തന്ത്രപ്രധാനമായ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കമാണ് സോജില. തുരങ്കം പ്രവർത്തനം ആരംഭിക്കുന്നതോടെ ലഡാക്കിലെത്താനെടുക്കുന്ന സമയം വളരെ കുറയും.
നിശ്ചിത സമയത്തിന് മൂന്ന് വർഷം മുൻപ് കരാർ പൂർത്തിയാക്കിയാൽ അത് പുതിയൊരു ചരിത്രം സൃഷ്ടിക്കുമെന്നും ഗഡ്കരി പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിലാണ് നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ കേന്ദ്രസർക്കാർ ജമ്മുകശ്മീരിന്റെ മുഖചിത്രം മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനിക സാങ്കേതിക വിദ്യകൾ തുരങ്ക നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. സിസിടിവി നിരീക്ഷണത്തിന് പുറമെ എമർജൻസി ലൈറ്റിംഗ്, വെന്റിലേഷൻ സിസ്ഫ്ഫം, ടണൽ റേഡിയോ സിസ്റ്റം എന്നിവയും ഇവിടെയുണ്ടാകും. അടിയന്തിര ടെലിഫോണുകളും അഗ്നിശമന യൂണിറ്റുകളും ഉണ്ടാകും. എല്ലാ കലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാകും ടണലിന്റെ നിർമ്മാണം. ശ്രീനഗർ-കാർഗിൽ-ലെ എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം മൂന്ന് മണിക്കൂറിൽ നിന്ന് 15 മിനിറ്റായി കുറയ്‌ക്കുമെന്നതും സോജില ടണലിന്റെ പ്രത്യേകതയാണ്.
സമുദ്ര നിരപ്പിൽ നിന്നും 11578 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സോജില പാസുമായി ബന്ധപ്പെടുത്തുന്ന ടണൽ ശൈത്യകാലത്താവും ഏറ്റവും ഉപയോഗപ്രദമാകുക. മഞ്ഞ് വീഴ്‌ച്ചയെ തുടർന്ന് സോജില പാസിൽ ഗതാഗത തടസ്സമുണ്ടാകാറുണ്ട്. ഇതിന് തുരങ്കത്തിന്റെ വരവോടെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. 6800 കോടിരൂപയാണ് തുരങ്ക നിർമ്മാണത്തിന്റെ ആകെ ചെലവായി കണക്കുകൂട്ടുന്നത്. ടണലിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ലഡാക്കിലെ സൈനിക നടപടികൾ ഉൾപ്പെടെ സുഗമമാകും.
Comments