മുംബൈ: പ്രതിബന്ധങ്ങൾ തരണം ചെയ്ത് അജയ് ദേവ്ഗണിന്റെ ‘ മൈതാൻ ‘ യാഥാർത്ഥ്യമാകുന്നു. ഇന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രം പറയുന്ന ബോളിവുഡ് ചിത്രം അടുത്തവർഷം ജൂൺ 3 ന് തിയ്യേറ്ററുകളിലെത്തും. നായകൻ അജയ്‌ദേവ് ഗൺ ഇൻസ്റ്റഗ്രാമിലൂടെയാണ് റിലീസ് തിയ്യതി അറിയിച്ചത്. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് മൈതാൻ പ്രദർശനത്തിനെത്തുന്നത്.
2020 ൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കോടികൾ ചിലവഴിച്ച് പണിത ഷൂട്ടിംഗ് സൈറ്റ് നിർമ്മാതാവ് ബോണി കപൂറിന്റെ നിർദ്ദേശത്തെ തുടർന്ന് പൊളിച്ചുമാറ്റി. കൊറോണ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ചിത്രീകരണം പുനരാരംഭിച്ചെങ്കിലും കഴിഞ്ഞ മെയ്യിലുണ്ടായ ചുഴലിക്കാറ്റിൽ സൈറ്റ് പൂർണമായും തകർന്നു. ഭീമമായ നഷ്ടം സഹിച്ചും മുന്നോട്ട് പോകാൻ പ്രൊഡ്യൂസർമാർ തീരുമാനിച്ചതോടെയാണ് ബിഗ് ബജറ്റ് ചിത്രം യാഥാർത്ഥ്യമാകുന്നത്.
ഇന്ത്യൻ ഫുട്‌ബോളിന്റെ ആചാര്യനായ പ്രശസ്ത പരിശീലകൻ സെയ്യിദ് അബ്ദു റഹീമിന്റെ റോളാണ് അജയ് ദേവഗൺ അവതരിപ്പിക്കുന്നത്. അമിത് രവീന്ദ്ര നാഥിന്റെ സംവിധാനം നിർവ്വഹിക്കുന്ന സിനിമ ബോണി കപൂറും സീ സ്റ്റുഡിയോയും ചേർന്നാണ് നിർമ്മാണം. മൈതാന്റെ കഥ ഒരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നതാണെന്ന് അജയ്‌ദേവ്ഗൺ സമൂഹ മാദ്ധ്യമത്തിലൂടെ വ്യക്തമാക്കി. സമീപകാലത്ത് ബോളിവുഡിൽ ഇറങ്ങിയ സ്‌പോർട്‌സ് സിനിമകൾ ബോക്‌സ് ഓഫീസിൽ വൻഹിറ്റുകളായിരുന്നു.
Comments