ദുബായ് : ലോകരാജ്യങ്ങൾ ഇന്ന് ഇന്ത്യയെ വിശ്വസ്ത പങ്കാളിയായാണ് കണക്കാക്കുന്നത് എന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. കൊറോണ മഹാമാരിയിൽ നിന്നും കരകയറാനും സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കാനുമുള്ള കഠിന പരിശ്രമത്തിലാണ് രാജ്യങ്ങൾ. ലോകത്തിന്റെ ഈ പുനരുജ്ജീവന പ്രക്രിയയ്ക്ക് നേതൃത്വം വഹിക്കാൻ ഇന്ന് ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബായ് എക്സ്പോ 2020 ൽ ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നിരവധി പരിഷ്കരണങ്ങളാണ് വന്നിരിക്കുന്നത്. ഇത് രാജ്യത്തിന്റെ നിർമ്മാണ മേഖലയ്ക്കും കയറ്റുമതിക്കും കൂടുതൽ ഊർജ്ജം നൽകി. സാങ്കേതിക രംഗത്ത് രാജ്യം കൂടുതൽ ശക്തി വർദ്ധിപ്പിക്കും. ഇത് ഇന്ത്യയെ ആഗോള സാമ്പത്തിക ഹബ്ബാക്കി മാറ്റാൻ സഹായിക്കുമെന്നും പീയുഷ് ഗോയൽ പറഞ്ഞു.
ഐടി, ഫാർമ, ബഹിരാകാശ സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ ആഗോളവിപണിയിൽ ഇന്ത്യ മുൻപന്തിയിലാണ് നിൽക്കുന്നത്. കൂടുതൽ ഗവേഷണങ്ങൾ നടത്തുന്നതിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും റോബോട്ടിക്സിലുമുളള രാജ്യത്തിന്റെ പ്രാഗത്ഭ്യവും വർദ്ധിക്കുന്നുണ്ട്. കൊറോണ മഹാമാരി പഠിപ്പിച്ച് തന്ന പാഠങ്ങൾ ഇന്ത്യയെ ഏത് വെല്ലുവിളിയും നേരിടാൻ പര്യാപ്തമാക്കി കഴിഞ്ഞു. ഇന്ത്യയുടെ 75 ാം സ്വാതന്ത്ര്യ വാർഷികഘോഷത്തിന്റെ ഭാഗമായി രാജ്യമെമ്പാടും അമൃത് മഹോത്സവ് ആഘോഷിക്കുകയാണ്. അടുത്ത 25 വർഷത്തിനുള്ള ഇന്ത്യയെ പുനർനിർമ്മിക്കുമെന്ന നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്രയും വർഷത്തിനിടെ യുഎഇയും ഇന്ത്യയും തമ്മിൽ രാഷ്ട്രീയവും സാമ്പത്തികവും സാസ്കാരികവുമായ ബന്ധത്തിനുമപ്പുറം ഒരു അടുപ്പമുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് ജീവിക്കാൻ അവസരം നൽകിയത് ഇന്ത്യയാണ്. യുഎഇയുടെ വിദ്യാഭ്യാസ-സാങ്കേതിക രംഗത്തുണ്ടായ വളർച്ചയിൽ ഇന്ത്യ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ദുബായ് എക്സ്പോയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നും ഗോയൽ വ്യക്തമാക്കി.
Comments