തിരുവനന്തപുരം : എല്ലാവരേയും തുല്യരായി പരിഗണിക്കുന്ന വിശാലമായ ജനാധിപത്യമാണ് ഗാന്ധിജി മുന്നോട്ട് വെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ അടിത്തറയെ തകർക്കുന്ന ചില പ്രവണതകൾ നമുക്ക് ചുറ്റും വളരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ ശ്രമങ്ങളെ തടഞ്ഞ് നാടിനെ മുന്നോട്ട് നയിക്കേണ്ടത് ജനാധിപത്യ വിശ്വാസികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഗാന്ധി ജയന്തി ആശംസകൾ നേർന്നത്.
ജാതിചിന്തകൾക്കും വർഗീയതയ്ക്കും ജന്മിത്വചൂഷണത്തിനും ലിംഗപരമായ അസമത്വത്തിനും എല്ലാം എതിരെ പടപൊരുതി നേടേണ്ട, സർവരേയും തുല്യരായി പരിഗണിക്കുന്ന വിശാലമായ ജനാധിപത്യമാണ് ഗാന്ധിജി മുറുകെപ്പിടിച്ച ദേശീയതയുടെ അടിസ്ഥാനശില. എന്നാൽ ഇന്ന് വിമോചനാത്മകമായ ദേശീയതയ്ക്ക് പകരം മനുഷ്യരെ ഭിന്നിപ്പിക്കുന്ന അക്രമാസക്തമായ വർഗീയതയിൽ ഊന്നുന്ന ഫാസിസ്റ്റ് ദേശസങ്കൽപം യഥാർഥ ദേശീയതയായി അവതരിപ്പിക്കപ്പെടുന്നു.
മതത്തിന്റേയും ജാതിയുടേയും പേരിൽ ആളുകൾ അക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. ജനാധിപത്യ മൂല്യങ്ങൾ തച്ചുടയ്ക്കാനുള്ള ശ്രമങ്ങൾ വളരുന്നു. ഈ ശ്രമങ്ങളെ തടയേണ്ട ബാധ്യത ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ട്. ആ ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുമെന്ന് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിൽ നമുക്ക് ഉറച്ചു തീരുമാനിക്കാം. ഒരുമിച്ച് നിന്നു നാടിന്റെ നന്മയ്ക്കും സമാധാനത്തിനുമായി പ്രവർത്തിക്കാം. ഏവർക്കും ഹൃദയപൂർവം ഗാന്ധിജയന്തി ആശംസകൾ നേരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments