ഗുഹാവത്തി : ഭാവിയിൽ സംസ്ഥാനത്തിന്റെ ഭരണം പിടിച്ചടക്കുകയാണ് അനധികൃത കുടിയേറ്റക്കാരുടെ ലക്ഷ്യമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 2050 ഓടെ ഇത് സാദ്ധ്യമാക്കാനായിരുന്നു ഇവരുടെ ഉദ്ദേശ്യം. സ്വാധീനമുള്ള സമൂഹങ്ങൾക്ക് മേൽ ഭൂരിപക്ഷമായി വളരാനും ഇവർ ലക്ഷ്യമിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡാരംഗ് ജില്ലയിലെ ഗോരുഖുതിയിൽ നിന്നും അടുത്തിടെ സർക്കാർ കുടിയൊഴിപ്പിച്ചവരിൽ ഈ ലക്ഷ്യവുമായി എത്തിയവരും ഉൾപ്പെടുന്നുണ്ട്. എന്നാൽ അസമിലെ മുഴുവൻ മുസ്ലീങ്ങളും ഭൂരിപക്ഷമായി മാറി അധികാരം പിടിച്ചെടുക്കാൻ ലക്ഷ്യമിടുന്നവരല്ല. ഒരു വിഭാഗം മാത്രമാണ് ഇതെല്ലാം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നത്. നിയോജക മണ്ഡലങ്ങളിൽ പതുക്കെ സ്വാധീനം വർദ്ധിപ്പിക്കുകയാണ് ഇവരുടെ പദ്ധതി. മുഖ്യമന്ത്രിയായ ശേഷം ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ തനിക്ക് ലഭിച്ചെന്നും ഹിമന്ത വ്യക്തമാക്കി.
മുഖ്യമന്ത്രിയാകുന്നതിന് മുൻപ് തനിക്ക് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ രേഖകളൊന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ന് അതുണ്ട്. ഈ രേഖകളെല്ലാം തന്നെ ഇവരുടെ പദ്ധതിയെക്കുറിച്ചാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ ബർക്കേത്രി, ബച്ചാദ്രബാ, മംഗൽദായ് എന്നീ നിയോജക മണ്ഡലങ്ങളിലെ ജനസംഖ്യാ അനുപാതത്തിൽ വലിയ വ്യത്യാസം ഉള്ളതായി വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
ഗോരുഖുതിയിൽ നിന്നും 10,000 അനധികൃത കുടിയേറ്റക്കാരെ കുടിയൊഴിപ്പിച്ചു. ഇതിൽ ആറായിരത്തോളം ആളുകൾ ദേശീയ പൗരത്വ പട്ടികയിൽ ഇല്ലാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















