മുംബൈ : ലഹരി പാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി കോർഡെലിയ ക്രൂയിസസ് അധികൃതർ. നേരിട്ടോ അല്ലാതെയോ സംഭവവുമായി ബന്ധമില്ലെന്നും, സംഭവത്തെ അപലപിക്കുന്നതായും കപ്പൽ ഉടമയായ വാട്ടർവേയ്‌സ് ലെഷർ െ്രെപവറ്റ് ലിമിറ്റഡ് സിഇഒ ജർജെൻ ബാലിയോം വ്യക്തമാക്കി. പ്രസ്താവനയിലൂടെയായിരുന്നു കമ്പനിയുടെ പ്രതികരണം.
കോർഡെലിയ ക്രൂയിസസിന് സംഭവവുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല. ഡൽഹി ആസ്ഥാനമായുള്ള സ്വകാര്യകമ്പനിയ്‌ക്ക് പാർട്ടി നടത്തുന്നതിന് വേണ്ടിയാണ് കപ്പൽ ചാർട്ടർ ചെയ്തത്. സംഭവത്തെ അപലപിക്കുന്നു. കപ്പലിൽ യാത്ര ചെയ്യുന്നവർക്ക് അസൗകര്യം ഇല്ലാതെയിരിക്കാൻ തങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്നാൽ കോർഡെലിയ ക്രൂയിസസിൽ ഉണ്ടായ സംഭവം തങ്ങളുടെ സംസ്‌കാരത്തിന് യോജിച്ചതല്ല. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ശനിയാഴ്ച വൈകുന്നേരമാണ് ആഡംബര കപ്പലായ കോർഡെലിയ ക്രൂയിസസിലെ ലഹരിപ്പാർട്ടിയുടെ വിവരം പുറത്തുവന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എൻസിബി പരിശോധനയ്‌ക്ക് എത്തിയതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. പാർട്ടിയിൽ പങ്കെടുത്ത ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനുൾപ്പെടെയുള്ള പ്രമുഖരെ എൻസിബി കസ്റ്റഡിയിൽ എടുത്തിരുന്നു.















