ഫേസ്ബുക്കിന്റെ സേവനം വെറും ഏഴ് മണിക്കൂർ പണിമുടക്കിയതോടെ പലർക്കും മൊബൈൽ ഫോൺ തന്നെ കുറച്ച് മണിക്കൂറുകൾക്ക് ഉപയോഗശൂന്യമായി. എല്ലാദിവസവും വളരെ വൈകി ഉറങ്ങിയിരുന്ന പലരും ഇൻസ്റ്റഗ്രാം സ്‌ക്രോളിംഗും വാട്‌സ്ആപ്പ് ചാറ്റും ഇല്ലാതെ വന്നതോടെ വളരെ നേരത്തെ കിടന്നു ഉറങ്ങി… നല്ല ആരോഗ്യത്തിന് ഇത് നല്ലതെങ്കിലും ഫേസ്ബുക്ക് മേധവി മാർക്ക് സക്കർ ബർഗിന് ഉണ്ടാക്കിയ് കോടികളുടെ നഷ്ടമാണ്.
ഇന്ത്യൻ സമയം രാത്രി ഒൻപത് മണി മുതലാണ് ഫേസ്ബുക്ക് നൽകുന്ന എല്ലാ സേവനങ്ങളും യാതൊരു മുന്നറിയിപ്പുമില്ലാതെ നിശ്ചലമായത്. ഫേസ്ബുക്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം നേരം പ്രവർത്തനം നിലയ്‌ക്കുന്നത്. ഏതാണ്ട് ആറു മണിക്കൂർ നേരത്തെ അനിശ്ചിതാവസ്ഥയ്‌ക്കൊടുവിലാണ് സേവനങ്ങൾ പുന:സ്ഥാപിച്ചത്. സംഭവത്തിൽ ഉപഭോക്താക്കളോട് മാപ്പ് ചോദിച്ച് സക്കർബർഗും എത്തിയിരുന്നു. ഇന്റർനെറ്റ് ഡൊമൈനിലെ ഇന്റേണൽ റൂട്ടിംഗിൽ വന്ന പിഴവാണ് സേവനങ്ങൾ തടസ്സപ്പെടാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
700 കോടിയുടെ നഷ്ടമാണ് സക്കർബർഗിന് ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഓഹരി മൂല്യത്തിലും ഇത് വലിയ ഇടിവുണ്ടാക്കി. ഓഹരി മൂല്യം ഇടിഞ്ഞതോടെ സക്കർബർഗ് ബ്ലൂബർഗിന്റെ ശതകോടിശ്വരൻമാരുടെ പട്ടികയിൽ നിന്നും പിന്തള്ളപ്പെട്ടു. അതിസമ്പന്നരില്‍ ബില്‍ ഗേറ്റ്‌സിന് പുറകില്‍ അഞ്ചാം സ്ഥാനത്തേക്ക് സുക്കര്‍ബര്‍ഗ് വീണു. മൂന്നാം സ്ഥാനത്തു നിന്നും അഞ്ചാം സ്ഥാനത്തേക്കാണ് സക്കർ ബർഗ് പിന്തള്ളപ്പെട്ടത്.
ഓഹരി മൂല്യം 4.9 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. പ്രതിദിനം 2 മില്യണിലധികം സജീവ ഉപഭോക്താക്കളുള്ള ഫേസ്ബുക്കിന്റെ ഓഹരി മൂല്യം ആദ്യമായാണ് ഇത്രത്തോളം കുറയുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ ഡിജിറ്റൽ പരസ്യ പ്ലാറ്റ്ഫോം ആയ ഫേസ്ബുക്കിന് പരസ്യ വരുമാനത്തിൽ ഏകദേശം 545,000 ഡോളർ നഷ്ടം സംഭവിച്ചതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
ഇന്നലെ സംഭവിച്ച പ്രശ്‌നത്തിന് പരിഹാരം തേടിക്കൊണ്ടിരിക്കുകയാണ് ടെക്ക് ലോകം. ചില സാങ്കേതിക വിദഗ്ധർ സെർവർ ഡൗണായതിന്റെ കാരണങ്ങൾ വെളിപ്പെടുത്തുന്നുമുണ്ട്. ഫേസ്ബുക്കിന്റെ ഡൊമൈൻ നെയിം സിസ്റ്റം അഥവാ ഡിഎൻഎസ് ലഭ്യമാകാതിരുന്നതാണ് ഇന്നലെയുണ്ടായ പ്രശ്‌നത്തിന് കാരണണെന്ന് സൈബർ ത്രെട്ട് ഇന്റലിജൻസ് ചീഫ് റിസർച്ച് ഓഫീസർ ട്രോയ് മുർഷ് പറയുന്നു.
ഫോൺ നമ്പറുകൾ പേരുകളായി സൂക്ഷിക്കാൻ കഴിയുന്ന സാധാരണ ഫോൺ ബുക്ക് പോലുള്ളവയെയാണ് ഡിഎൻഎസ് എന്ന് അറിയപ്പെടുന്നത്. ഇന്റർ നെറ്റിന്റെ ഫോൺ ബുക്ക് എന്നാണ് ഇവടെ പ്രധാനമായും വിശേഷിപ്പിക്കുന്നത്. നമ്മൾ ടൈപ്പ് ചെയ്യുന്ന ഹോസ്റ്റ് പേരുകൾ ഒരു യുആർഎൽ ടാബിലേക്കു വിവർത്തനം ചെയ്യുന്ന സംവിധാനമാണ് ഡിഎൻഎസ്. ഉദാഹരണമായി ഫേസ്ബുക്ക് ഡോട്ട് കോം പോലെയുള്ള ഐപി വിലാസങ്ങളിലേക്കു ഡിഎൻഎസ് ഹോസ്റ്റ് പേരുകളെ വിവർത്തനം ചെയ്യുന്നു. ഇതിനു സംഭവിച്ച തകരാറാണ് ഇന്നലെ ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പ്രവർത്തനം നിശ്ചലമാകാൻ കാരണമെന്ന് മുർഷ് പറയുന്നു.
ഈ പ്രശ്‌നത്തിന് വളരെ എളുപ്പം പരിഹാരം കാണാവുന്നതാണ്. എന്നിട്ടും ഫേസ് ബുക്കിന് അതു സാധിക്കാതിരുന്നത് മറ്റൊരു കാരണത്തിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. ഡിഎൻഎസ് നെയിം സെർവറുകളുടെ ഐപി വിലാസങ്ങൾ അടങ്ങുന്ന ബോർഡർ ഗേറ്റ് വേ പ്രോട്ടോക്കോൾ അഥവാ ബിജിപി റൂട്ട് ഫേസ്ബുക്ക് പിൻവലിച്ചതും ഇന്നലെ നേരിട്ട പ്രശ്നത്തിനു കാരണമാകാം എന്നും ടെക് ലോകം വിലയിരുത്തുന്നു.
ഡിഎൻഎസ് ഇന്റർനെറ്റിന്റെ ഫോൺ ബുക്കാണെങ്കിൽ ബിജിപി അതിന്റെ നാവിഗേഷൻ സംവിധാനമാണ്. ഇന്റർനെറ്റിലുണ്ടാകുന്ന വിവരങ്ങൾ ഏതു വഴിയിലൂടെ സഞ്ചരിക്കണമെന്ന് തീരുമാനിക്കുന്ന സംവിധാനമാണിത്. അപ്രതീക്ഷിതമായി ഫേസ് ബുക്ക് അത് പിൻവലിച്ചതാകാം കാരണമെന്നും സാങ്കേതിക വിദഗ്ധർ പറയുന്നു. സാങ്കേതിക വിദഗ്ധർ ഓരോ കാരണങ്ങൾ പറയുമ്പോഴും ഇവയൊന്നും തന്നെ ഫേസ്ബുക്ക് സ്ഥിരീകരിച്ചിട്ടില്ല. ഫേസ്ബുക്കിന്റെ വിശദീകരണത്തിനായി കാത്തിരിക്കുകയാണ് സൈബർ ലോകം.
Comments