വാഷിംഗ്ടൺ: തൊഴിലാളിയെ വംശീയമായി പീഡിപ്പിച്ച കേസിൽ ടെസ്ലയ്‌ക്ക് 137 മില്ല്യൻ ഡോളർ പിഴ. സാൻ ഫ്രാൻസിസ്‌കോ ഫെഡറൽ കോടതിയാണ് ടെസ്ലയ്‌ക്കുമേൽ പിഴ ചുമത്തിയത്. അഞ്ച് വർഷം മുൻപ് നടന്ന സംഭവത്തിലാണ് കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്.
2015 മുതൽ 2016 വരെ ടെസ്ലയുടെ നിർമ്മാണശാലയിൽ ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്ത ഓവൻ ഡയസാണ് നിർമ്മാതാക്കൾക്കെതിരേ പരാതി നൽകിയത്. കറുത്ത വർഗ്ഗക്കാരോട് കമ്പനിയുടെ നിർമ്മാണശാലകളിൽ ഉൾപ്പെടെ വർണ്ണവിവേചനം നിലനിൽക്കുന്നു. ടെസ്ലയുടെ ഫ്രീമോണ്ടിലുള്ള ഫാക്ടറിയിൽ കറുത്ത വർഗ്ഗക്കാരോട് ഇത്തരത്തിൽ വലിയ രീതിയിലുള്ള വേർതിരിവാണ് മറ്റ് തൊഴിലാളികൾ കാണിക്കുന്നതെന്ന് ഓവൻ ഡയാസ് കോടതിയെ അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ കോടതി സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിക്കുകയും ഓവൻ ഡയാസിന്റെ ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് കോടതി ടെസ്ലയ്‌ക്കുമേൽ 137 മില്ല്യൻ ഡോളർ പിഴ ചുമത്തി. കമ്പനിയുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ നിത്യവും ഇത്തരത്തിൽ കറുത്ത വർഗ്ഗക്കാരോട് വംശീയ വിവേചനം കാണിക്കുന്നു എന്നാണ് കോടതി മനസിലാക്കിയത്. ഇവരോട് ആഫ്രിക്കയിലേയ്‌ക്ക് തിരികെ പോകാനും മറ്റ് തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. കറുത്ത വർഗ്ഗക്കാരോട് ടെസ്ലയ്‌ക്കുള്ള വർണ്ണ വിവേചനം ഇതിലൂടെ പുറത്തു വന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു.
ലോകം മാറ്റത്തിന്റെ പാതയിലാണെങ്കിലും വർണ്ണ വിവേചനം നിലനിൽക്കുന്നു. ഇലക്ട്രിക് കാറുകൾ നിർമ്മിച്ച് വാഹന രംഗത്ത് വിപ്ലവം സൃഷ്ടിച്ച ടെസ്ലയുടെ പ്രവൃത്തി ലജ്ജാവഹമാണെന്ന് കോടതി പറഞ്ഞു.
ഓവന്റെ പരാതിയിൽ ടെസ്ല ആദ്യം പ്രതികരിച്ചില്ല. കോടതി നടപടിയെ തുടർന്നാണ് നിർമ്മാതാക്കൾ പ്രതികരണവുമായി രംഗത്തെത്തിയത്. പരാതിക്കാരന്റെ ആരോപണം ശരിവെച്ചിരിക്കുകയാണ് ടെസ്ല. 2015 മുതൽ 2016 വരെ നിർമ്മാതാക്കളുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള പ്രവൃത്തികൾ അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. കമ്പനിയുടെ 10 ശതമാനം സംവരണവും കറുത്ത വർഗ്ഗക്കാർക്ക് വേണ്ടി നീക്കിവെച്ചിട്ടുണ്ടെന്നാണ് നിർമ്മാതാക്കൾ അഭിപ്രായപ്പെടുന്നത്. തൊഴിലാളികളുടെ പരാതികൾ ഉടനടി പരിഹരിക്കാൻ കമ്പനിയിൽ പ്രത്യേക തൊഴിലാളി സൗഹൃദ ടീമിനെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിർമ്മാതാക്കൾ അറിയിച്ചു.
Comments