മനുഷ്യനെ എന്നും കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന സൗരയൂഥവും അതിനപ്പുറവും ഏറെ അടുത്താണെന്ന് ഒരോ ദിവസത്തേയും മുന്നേറ്റം തെളിയിച്ചുകൊണ്ടിരിക്കുന്നു. ബഹിരാകാശത്ത് എവിടേയും എത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ശാസ്ത്രലോകം. ഒരു കാലത്ത് അതീവ സാഹസികത നിറഞ്ഞ ബഹിരാകാശ യാത്രകൾ മികച്ച പൈലറ്റുമാർക്കും വ്യോമസേനാംഗങ്ങൾക്കും മാത്രം വഴങ്ങിയിരുന്നിടത്തുനിന്ന് ഇന്ന് ബഹിരാകാശ വിനോദസഞ്ചാരം യാഥാർത്ഥ്യമായിരിക്കുന്നു.
ഈ വർഷം അവസാനത്തോടെ റഷ്യയുടെ സിനിമാ ചിത്രീകരണം ബഹിരാകാശത്ത് ആരംഭിക്കുകയാണ്. സാധാരണക്കാരായ 4 പേർ ശൂന്യാകാശ വിനേദസഞ്ചാര യാത്ര നടത്തിയും ദിവസങ്ങൾക്ക് മുൻപാണ്. സ്‌പേസ് എക്‌സ് എന്ന സ്ഥാപനമായിരുന്ന യാത്ര സംഘടിപ്പിച്ചത്. സ്പേസ് എക്സ് നാല് സാധാരണക്കാരായ സഞ്ചാരികളെ ശൂന്യാകാശ വിനോദയാത്ര നടത്തിച്ച് വിജയകരമായി എത്തിച്ചതിന്റെ ആവേശം പങ്കിട്ടുകൊണ്ടാണ് ലോകം ബഹിരാകാശ വാരം ആഘോഷിക്കുന്നത്.
ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയും ഒട്ടും പിന്നിലല്ല. ചാന്ദ്രയാൻ പദ്ധതിയുടെ വേഗം വർദ്ധിപ്പിച്ചുകൊണ്ട് ഇന്ത്യൻ ശാസ്ത്രസംഘം റഷ്യയിൽ പരിശീലനത്തിലാണ്. ഒരു പടികൂടി കടന്ന് ഇന്ത്യ ബഹിരാകാശ രംഗത്തും റോക്കറ്റും മിലസൈലുമടക്കമുള്ള ശാസ്ത്ര പ്രതിരോധ മേഖലയിലും സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകിക്കഴിഞ്ഞു. ഇത്തവണ അതിനാൽ തന്നെ ബഹിരാകാശവും വനിതകളും എന്ന വിഷയത്തിലാണ് വിവിധ പരിപാടികൾ നടക്കുന്നത്. ഇന്ത്യൻ വംശജരായ കൽപ്പനാ ചൗളയും സുനിതാ വില്യംസും നാസയിലൂടെ ഇന്ത്യൻ യുവത്വത്തിന് നൽകിയ പ്രേരണയും രാജ്യം സ്മരിക്കും.
ആഗോളതലത്തിൽ ശാസ്ത്രസമൂഹം ബഹിരാകാശ ഗവേഷണ മേഖലയിൽ നൽകിയ സംഭാവനകളെ ഓർക്കാനും ചർച്ചചെയ്യാനും ഇനി ഒരാഴ്ചക്കാലം ലോകം ശാസ്ത്ര ഗവേഷണകേന്ദ്രങ്ങളിലേക്ക് എത്തും. 1999 മുതലാണ് ബഹിരാകാശ വാരം ആചരിക്കാൻ തുടങ്ങിയത്. ഐക്യരാഷ്‌ട്രസഭയാണ് ഇത്തരം ഒരു നിർദ്ദേശം ശാസ്ത്രലോകത്തിന് മുമ്പാകെ വെച്ചത്. ആഗോളതലത്തിലെ എല്ലാ ബഹിരാകാശ ഗവേഷണ വിഭാഗങ്ങളും ഈ ആഴ്ച പരസ്പരം വിവിധ ശാസ്ത്ര വിഷയങ്ങളിൽ സംവാദങ്ങളും സെമിനാറുകളും പ്രദർശനങ്ങളും സംഘടിപ്പിക്കും.
1957ലാണ് മനുഷ്യനിർമ്മിതമായ സ്പുടിനിക് ഒക്ടോബർ നാലാം തിയതി ശൂന്യാകാശത്തേക്ക് യാത്ര നടത്തിയത്. 1967ൽ അന്താരാഷ്‌ട്ര തലത്തിൽ ബഹിരാകാശ നയത്തിൽ ഉടമ്പടികൾ ലോകരാഷ്‌ട്രങ്ങൾ ഒപ്പിട്ടു. കഴിഞ്ഞ വർഷം 6500 പരിപാടികളാണ് കൊറോണ ബാധയ്‌ക്കിടയിലും നടന്നത്. അറുപതുരാജ്യങ്ങളാണ് വിപുലമായ പരിപാടികൾ നടത്തിയത്. ഈ വർഷം 90 രാജ്യങ്ങൾ ബഹിരാകാശ വാരത്തിന്റെ ഭാഗമാകും. ആയിരക്കണക്കിന് ശാസ്ത്രജ്ഞർ ബഹിരാകാശ ഗവേഷണരംഗത്ത് ചെറുതും വലുതുമായ ഗവേഷങ്ങളും കണ്ടുപിടുത്തങ്ങളും ലേഖനമെഴുത്തും നടത്തുകയാണ്.
ഇവർക്കെല്ലാം അവര്വരുടെ അറിവുകൾ ലോകത്തിന് മുന്നിൽ ചർച്ചയ്‌ക്ക് വെയ്‌ക്കാനുള്ള അവസരമാണ് ബഹിരാകാശ വാരം നൽകുന്നത്. ബഹിരാകാശ വാരാഘോഷത്തിൽ ആഗോളതലത്തിലെ എല്ലാ ബഹിരാകാശ നിലയങ്ങളും, ഗവേഷണ സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിനിധി സമ്മേളനങ്ങൾ നടത്തും. ജ്യോതിശാസ്ത്രമേഖലയിൽ താൽപ്പര്യമുള്ളവർ ഒത്തുചേരുന്ന ക്ലബ്ബുകൾ മറ്റ് സ്ഥാപനങ്ങൾ എന്നിവർ വെബിനാറുകളിലൂടേയും പരമാവധിപേരിലേക്ക് ബഹിരാകാശ കൗതുകങ്ങൾ എത്തിക്കാനൊരുങ്ങുകയാണ്.
Comments