ഇസ്ലാമാബാദ്: പാകിസ്താനിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ ഭൂചലനത്തിൽ ഇരുപതോളം പേർ മരിച്ചതായാണ് സൂചന. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും വലിയ കെട്ടിടങ്ങളും തകർന്നു വീണു. മരിച്ചവരിൽ ഒരു സ്ത്രീയും ആറ് കുട്ടികളും ഉള്ളതായാണ് സൂചന.
കെട്ടിടങ്ങൾക്കിടിയിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പലയിടങ്ങളിലും വൈദ്യുതി ബന്ധം തടസ്സപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി ദുരന്തനിവാരണ സേന അറിയിച്ചു. ഇരുനൂറിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരിൽ 40 പേരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത.
ബലൂചിസ്താനിലെ ഹർനൈയിലാണ് കൂടുതൽ അപകടങ്ങളുണ്ടായത്. ഗതാഗത തടസവും മൊബൈൽ റേഞ്ച് നഷ്ടപ്പെട്ടതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ബലൂചിസ്താനിലെ പ്രവിശ്യ തലസ്ഥാനമായ ക്വാറ്റയിലും ഭൂകമ്പം നാശനഷ്ടമുണ്ടാക്കി.
Comments