ലഹരി മരുന്ന് കടത്തും, അതുമായി ബന്ധപ്പെട്ട അറസ്റ്റുകളും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ രഹസ്യനീക്കങ്ങളുമാണ് രണ്ട് ദിവസമായി വാർത്താ മാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാനാണ് ചർച്ചയിൽ തിളങ്ങി നിൽക്കുന്നത്.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലുള്ള ആര്യൻ ഖാൻ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചും ഇഷ്ടവിഭവങ്ങളെ കുറിച്ചുമുള്ള ചർച്ചകൾക്കാണ് ചിലർക്ക് താല്പര്യം. എന്നാൽ ആര്യനെതിരെ ആരോപിക്കുന്ന കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ ലഭിക്കാവുന്ന ശിക്ഷകളെ സംബന്ധിച്ചുള്ള മാദ്ധ്യമ സംവാദങ്ങളും ജനങ്ങൾ വീക്ഷിക്കുന്നുണ്ട്. നാർകോട്ടിക് നിയമങ്ങളെകുറിച്ച് സാധാരണക്കാർക്ക് വലിയ പരിഞ്ജാനമില്ലാത്തതിനാൽ അറിയാനുള്ള കൗതുകത്താലാണ് പലരും വാർത്തകൾ ശ്രദ്ധിക്കുന്നത് . എന്നാൽ കുറ്റം തെളിയിക്കപ്പെട്ടാൽ ആര്യൻ ഖാന് ലഭിച്ചേക്കാവുന്ന ശിക്ഷയെകുറിച്ച് നിയമരംഗത്തുള്ളവരും വിരുദ്ധാഭിപ്രായങ്ങളാണ് പങ്കുവെയ്‌ക്കുന്നത്.
ആഡംബര കപ്പലിലെ ലഹരി പാർട്ടിയിൽ നിന്ന് പിടിയിലായ ബോളിവുഡ് താരം ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലാണിപ്പോൾ. ഒക്ടോബർ 7 വരെയാണ് ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി. കോർഡേലിയ ക്രൂയിസ് കപ്പലിലെ റേവ് പാർട്ടിക്കിടെ നടത്തിയ റെയ്ഡിലാണ് ആര്യൻ ഖാൻ അറസ്റ്റിലാവുന്നത്. എൻസിബി പരിശോധനയിൽ വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയും ആര്യൻ ഖാൻ ഉൾപ്പെടെ പന്ത്രണ്ട് പേർ അറസ്റ്റിലുമായി. 13 ഗ്രാം കൊക്കെയ്ൻ, 5 ഗ്രാം മെഫെഡ്രോൺ, 22 എംഡിഎംഎ ഗുളികകൾ എന്നിവയാണ് കപ്പലിൽ നിന്ന് പിടിച്ചെടുത്തത്.
ആര്യൻ ഖാൻ അടക്കമുള്ളവർക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം സെക്ഷൻ 8 (സി), 20 (ബി), 27, 30 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ലഹരിവസ്തുക്കളുടെ ഉത്പാദനം, നിർമ്മാണം, കൈവശം വയ്‌ക്കൽ, വിൽക്കൽ, വാങ്ങൽ, ഉപയോഗം, അന്തർ സംസ്ഥാന ഇറക്കുമതി, കയറ്റുമതി, എന്നിവ ശിക്ഷ ആർഹിക്കുന്ന കുറ്റകൃത്യങ്ങളാണ്.
മെഡിക്കൽ അല്ലെങ്കിൽ ശാസ്ത്രീയ ആവശ്യങ്ങൾക്ക് ഒഴികെയുള്ള ഏതെങ്കിലും മയക്കുമരുന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയോ കൈമാറ്റം ചെയ്യുന്നതോ ഈ വകുപ്പ് പ്രകാരം കുറ്റകരമായ പ്രവൃത്തിയാണ്. ശാസ്ത്രീയ ആവശ്യങ്ങൾക്കായുള്ള ഇറക്കുമതിക്ക് ബന്ധപ്പെട്ട അധികാരികളുടെ ലൈസൻസോ പെർമിറ്റോ ആവശ്യമാണ്. ഈ വകുപ്പ് പ്രകാരമാണ് ആര്യൻ ഖാനെതിരെ എൻസിബി കേസെടുത്തിരിക്കുന്നത്. പത്തുവർഷത്തിൽ കുറയാത്ത, ഇരുപത് വർഷം വരെ നീട്ടാവുന്ന കഠിനതടവാണ് ഈ വകുപ്പ് പ്രകാരം ശിക്ഷ ലഭിക്കുക. ഒരു ലക്ഷം മുതൽ ലക്ഷം രൂപ വരെ പിഴയും ഇടാക്കാം.
ആര്യനെ കസ്റ്റഡിയിൽ വിടാൻ മാത്രം കുറ്റം ചെയ്തിട്ടില്ലെന്നാണ് ഒരു വിഭാഗം അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണിലെ തെളിവുകൾ തന്നെ ധാരാളമാണെന്നാണ് മറു വിഭാഗത്തിന്റെ വാദം. തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പിടിയിലായവരുടെ മുഴുവൻ മൊബൈൽ ഫോണുകളും ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
ആര്യനിൽ നിന്ന് ലഹരി കണ്ടെത്തുകയോ ഉപയോഗിക്കുകയോ ചെയ്തെന്ന് തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആര്യൻ ഖാന്റെ അഭിഭാഷകൻ പറയുന്നത്. മറ്റു പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് വളരെ കുറവാണെന്നും ഇത് ആര്യനുമേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർക്കുന്നു.
താര പുത്രന്റെ അറസ്റ്റ് നിയമരംഗത്തുള്ളവർ തമ്മിലുള്ള ആശയസംവാദങ്ങൾക്കും നാർക്കോട്ടിക് നിയമങ്ങളെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. ആര്യൻ ഖാനിലൂടെ ബോളിവുഡിലെ മുഴുവന് മയക്കുമരുന്ന് മാഫിയകളിലേക്കും എത്തിച്ചേരാൻ കഴിയുമെന്നാണ് എൻസിബി കണക്കുകൂട്ടുന്നത്.
Comments