ന്യൂഡൽഹി: കൊറോണയെ തുടർന്ന് പ്രതിസന്ധിയിലായ വിനോദസഞ്ചാരമേഖലയെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. ചാർട്ടേഡ് വിമാനങ്ങളിലെത്തുന്ന വിദേശ സഞ്ചാരികൾക്ക് ഈ മാസം 15 മുതൽ വിസ അനുവദിക്കും. ചാർട്ടേഡ് വിമാനങ്ങളിലല്ലാതെ എത്തുന്ന സഞ്ചാരികൾക്ക് നവംബർ 15 മുതലും പുതിയ ടൂറിസ്റ്റ് വിസ അനുവദിക്കും. കൊറോണ രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞ സാഹചര്യത്തിലാണ് വീണ്ടും ടൂറിസ്റ്റ് വിസ അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. രാജ്യത്ത് കൊറോണ വ്യാപനം ശക്തമായതോടെ കഴിഞ്ഞ ഒന്നര വർഷമായി ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നില്ല.
സംസ്ഥാന സർക്കാരുകളുടേയും, ടൂറിസ്റ്റ് മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും അപേക്ഷ പരിഗണിച്ചാണ് കേന്ദ്രം വിദേശികൾ ടൂറിസ്റ്റ് വിസ അനുവദിക്കാൻ തീരുമാനിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, ടൂറിസം മന്ത്രാലയം, സംസ്ഥാന സർക്കാരുകൾ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സഞ്ചാരികൾ കൂടുതലായി എത്തുന്ന സാഹചര്യത്തിൽ കൊറോണ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം രാജ്യത്ത് കൊറോണ വെല്ലുവിളി അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പ്രതിദിനം 20,000 കേസുകൾ വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Comments