ഇടുക്കി: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ അദ്ധ്യാപികയെ കബളിപ്പിച്ച് നാല് പവന്റെ മാല തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. ഇടുക്കി കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയ്സ് ജോസഫിനെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഹൈസ്കൂൾ അദ്ധ്യാപികയായ ആർപ്പൂക്കര സ്വദേശിനിയുടെ സ്വർണമാലയാണ് നഷ്ടപ്പെട്ടത്.
സമൂഹമാദ്ധ്യമത്തിലൂടെ അദ്ധ്യാപികയെ പരിചയപ്പെട്ട ജോയ്സ് അവരുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ചില ബാധകളാണെന്നു വിശ്വസിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി പൂജകൾ ആരംഭിച്ചു. ആദ്യം പൂജകൾ നടത്തുന്നതിനിടെ വെള്ളി ആഭരണം ആവശ്യപ്പെട്ടു. പൂജകൾ കഴിഞ്ഞ് വെള്ളിമാല തിരിച്ചുകൊടുത്തു. പിന്നീട് മറ്റൊരു കുടത്തിൽ പൂജാസാധനങ്ങൾക്കൊപ്പം സ്വർണമാല ഇടാൻ ആവശ്യപ്പെട്ടു.
മൂന്ന് പവന്റെ സ്വർണമാല ഊരി ഈ കുടത്തിലിട്ടു. മാലയിട്ട കുടം അടച്ച് തിരികെ ഏൽപിച്ചു. ആദ്യം രണ്ടു ദിവസം കഴിഞ്ഞു മാത്രമേ കുടം തുറക്കാവൂ എന്നു പറഞ്ഞ പ്രതി പിന്നീട് അഞ്ച് ദിവസം കഴിഞ്ഞു തുറന്നാൽ മതിയെന്നു പറഞ്ഞു. അഞ്ച് ദിവസം കഴിഞ്ഞപ്പോൾ 21 ദിവസം വരെ കാത്തിരിക്കണമെന്നു പ്രതി നിർദ്ദേശിച്ചു. ഇതിൽ സംശയം തോന്നിയ വീട്ടമ്മ കുടം തുറന്നപ്പോൾ സ്വർണമാല അതിൽ കണ്ടില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പ്രതി അദ്ധ്യാപികയുമായി സൗഹൃദം സ്ഥാപിച്ചത്. ഡേവിഡ് ജോൺ എന്നായിരുന്നു ഫേസ്ബുക്കിലെ പേര്. സമാനമായ രീതിയിൽ നിരവധി സ്ത്രീകളെ പ്രതി കബളിപ്പിച്ചതായുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ജോയ്സ് ജോസഫ്.
Comments