ന്യൂഡൽഹി : രാജ്യത്തെ എല്ലാ കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി.വിദ്യാഭ്യാസത്തിൽ വിവേചനം പാടില്ലന്നും കോടതി വ്യക്തമാക്കി. ഭരണഘടന ഉറപ്പ് നൽകുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശം യാഥാർത്ഥ്യമാകണമെങ്കിൽ സമൂഹത്തിലെ താഴേ തട്ടിലുള്ള കുട്ടികൾക്ക് കൂടി ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാവേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഇത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കത്തയച്ചു.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള ഫലപ്രദമായ മാർഗങ്ങൾ രൂപീകരിക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്.സൗകര്യങ്ങളുടെ അഭാവം മൂലം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ ശാശ്വതമായ ഒരു പരിഹാരം വികസിപ്പിക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരുകളും സംയുക്തമായി പ്രവർത്തിക്കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ സ്വകാര്യ സ്‌കൂളുകൾ ഏർപ്പെടുത്തണമെന്ന് മുൻപ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അൺഎയ്ഡ് റെക്കഗ്നൈസ് പ്രെവറ്റ് സ്‌കൂൾസ് ആക്ഷൻ കമ്മിറ്റി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
Comments