സമുദ്രനിരപ്പിൽ നിന്നും 11,578 അടി ഉയരം, 14.4 കിലോ മീറ്റർ നീളം. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ടണൽ ജമ്മു കശ്മീരിലെ സോജില പാസിലാണെന്നുള്ളത് എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനമാണ്. ജമ്മു കശ്മീരിലെ തന്ത്ര പ്രധാന മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സോജില ടണലിന്റെ നിർമ്മാണം അതിവേഗത്തിൽ പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. 2024 ൽ ടണൽ രാജ്യത്തിന് സമർപ്പിക്കുന്നതോടെ ദേശീയ പാതാ വികസനത്തിൽ ഇന്ത്യ നിർണായക നേട്ടം കൂടിയാകും സ്വന്തമാക്കുക.
6800 കോടി രൂപ ചിലവുവരുന്ന സോജില പാസ് ടണലിന്റെ നിർമ്മാണത്തിന് 2018 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുടക്കമിട്ടത്. മൂന്ന് വർഷം പിന്നിടുമ്പോൾ ടണലിന്റെ നിർമ്മാണം ഭൂരിഭാഗവും പൂർത്തിയായിരിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്ന തുരങ്ക നിർമ്മാണം പൂർത്തിയാകുന്നതോടെ ശ്രീനഗർ-കാർഗിൽ-ലേ എന്നിവിടങ്ങളിലേക്കുള്ള യാത്ര മൂന്ന് മണിക്കൂറിൽ നിന്നും 15 മിനിറ്റായി ചുരുങ്ങും.
ശ്രീനഗർ, ദ്രാസ്, കാർഗിൽ, ലേ എന്നീ മേഖലകളെയാണ് സോജില ടണൽ ബന്ധിപ്പിക്കുന്നത്. ഹിമാലയവുമായി ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ എല്ലായ്‌പ്പോഴും ശക്തമായ മഞ്ഞ് വീഴ്ച പതിവാണ്. ഇതേ തുടർന്ന് ഗതാഗതക്കുരുക്കും യാത്രാ ക്ലേശവും അനുഭവപ്പെടാറുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് സോജില ടണലിന്റെ നിർമ്മാണത്തിന് കേന്ദ്രസർക്കാർ തുടക്കമിട്ടത്. ഇതിന് പുറമേ സൈനികരുടെ നീക്കങ്ങൾ വേഗത്തിലാക്കുകയും സർക്കാർ ലക്ഷ്യമാണ്. യാത്രയ്‌ക്കായി മണിക്കൂറുകളോളം സമയമെടുക്കുന്ന മേഖലകളിലൂടെ കടന്നുപോകാൻ ഇനി നിമിഷങ്ങൾ മാത്രം മതി എന്നത് ജമ്മു കശ്മീർ ജനതയ്‌ക്ക് ഏറെ ആശ്വാസമാണ്. എല്ലാ കലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന ടണൽ ശൈത്യകാലത്താണ് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുക.
ആധുനിക സാങ്കേതിക വിദ്യകൾ പരാമവധി പ്രയോജനപ്പെടുത്തിയാണ് തുരങ്കത്തിന്റെ നിർമ്മാണം. സിസിടിവി നിരീക്ഷണത്തിന് പുറമെ എമർജൻസി ലൈറ്റിംഗ്, വെന്റിലേഷൻ സിസ്ഫ്ഫം, ടണൽ റേഡിയോ സിസ്റ്റം എന്നിവയും തുരങ്കത്തിനുള്ളിൽ സ്ഥാപിയ്‌ക്കും. അതീവ സുരക്ഷാ സംവിധാനങ്ങളും തുരങ്കത്തിൽ ഒരുക്കും. അടിയന്തിര ടെലിഫോണുകളും അഗ്‌നിശമന യൂണിറ്റുകളും ഉണ്ടാകും.
കരാർ അനുസരിച്ച് 2026 ലാണ് ടണൽ നിർമ്മാണം പൂർത്തിയാകുക. എന്നാൽ 2023 ഡിസംബറോടെ നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നു കൊടുക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി ടണലിലെത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയായിരുന്നു അദ്ദേഹം മടങ്ങിയത്. നിർമ്മാണം പൂർത്തിയായാൽ 2024 ലെ റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ടണൽ രാജ്യത്തിന് സമർപ്പിക്കുക.
സോജില ടണലിന്റെ നിർമ്മാണം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നാണ് ഗതാഗത മന്ത്രി വ്യക്തമാക്കുന്നത്. എങ്കിലും ഒന്നിച്ച് പ്രവർത്തിച്ചാൽ ശ്രമങ്ങൾ ലക്ഷ്യം കാണും. നിശ്ചിത സമയത്തിന് മൂന്ന് വർഷം മുൻപ് കരാർ പൂർത്തിയാക്കിയാൽ അത് പുതിയൊരു ചരിത്രം സൃഷ്ടിക്കുമെന്നും ഗഡ്കരി പറയുന്നു.
നിലവിൽ ലോകത്ത് ഏറ്റവും നീളമേറിയ തുരങ്കത്തിന്റെ ഉടമകളും ഇന്ത്യക്കാരാണ്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അടൽ ടണലാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കം. സോജില ടണൽ യാഥാർത്ഥ്യമാകുന്നതോടെ വികസന രംഗത്തെ ഇന്ത്യയുടെ ഉയരവും കൂടും.














