ന്യൂഡൽഹി: ഓർക്കുന്നുവോ ദൂർദർശനിലൂടെ സംപ്രേക്ഷണം ചെയ്തിരുന്ന ‘ മിലേ സുർ മേരാ തുമാരാ’ എന്ന ഗാനം? എൺപതുകളിൽ ജനിച്ചവർക്ക് ഗൃഹാതുരത ഉണർത്തുന്ന ഈ ഗാനം ഇന്നും പലരുടെ മനസ്സിൽ മായാത്ത ഓർമ്മയായിരിക്കും. പുറത്തിറങ്ങി 33 വർഷങ്ങൾ പിന്നിടുമ്പോൾ ഗാനത്തിന്റെ ഭംഗിക്ക് ഒരു കോട്ടവും തട്ടാതെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ആസാദി കാ അമൃത് മഹോത്സവ് എന്ന പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് റെയിൽവേ പുനരാവിഷ്‌കരിച്ച ഗാനം പുറത്തിറക്കിയത്. ഇപ്പോൾ അതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ദേശീയ അഖണ്ഡത, ഐക്യം എന്നിവ പ്രചരിപ്പിക്കുന്നതിനായി 1988 ൽ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഗാനമാണ് ഏക് സുർ (ഒരേ സ്വരം) അല്ലെങ്കിൽ മിലേ സുർ മേരാ തുമാരാ എന്ന് അറിയപ്പെടുന്നത്. ദൂരദർശനും ഇന്ത്യൻ വാർത്താവിനിമയ മന്ത്രാലയവും ചേർന്ന് ‘ലോക് സേവാ സഞ്ചാർ പരിഷത്തിന്റെ’ പേരിൽ നിർമ്മിക്കപ്പെട്ട ഈ വീഡിയോ ഗാനത്തിന്റെ സംഗീതം നിർവ്വഹിച്ചത് ലൂയിസ് ബാങ്ക്‌സും അശോക് പഥ്‌കെയും ആയിരുന്നു. നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ മുദ്രാവാക്യം ജനങ്ങളിൽ ഊട്ടിയുറപ്പിച്ച് അവരിൽ ഐക്യ ബോധവും അഭിമാനവും സൃഷ്ടിക്കാനുദ്ദേശിച്ചായിരുന്നു ഇത്തരമൊരു സംഗീതം ഇറക്കിയത്.
भारतीय रेल द्वारा सभी देशवासियों को समर्पित "मिले सुर मेरा तुम्हारा" pic.twitter.com/K9YIyv8lYi
— Ministry of Railways (@RailMinIndia) October 8, 2021
1988ലെ സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ വെച്ചായിരുന്നു ഗാനം ആദ്യമായി ജനമനസ്സുകൾ കീഴടക്കി പുറത്തിറങ്ങിത്. ധാരാളം സവിശേഷതകൾ നിറഞ്ഞതാണ് മിലേ സുർ മേരാ തുമാര എന്ന ഗാനം. അതിലെ ഒരു വാചകം പതിനാല് ഇന്ത്യൻ ഭാഷകളിൽ ആവർത്തിക്കപ്പെടുന്നു. ‘മിലേ സുർ മേരാ തുമാരാ ,തോ സുർ ബനേ ഹമാരാ’ (എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്നു നമ്മുടെ സ്വരമായ്) എന്ന വരിയാണ് വിവിധ ഭാഷകളിൽ ആവർത്തിക്കുന്നത്.
റെയിൽവേജീവനക്കാർ പാടിയ പുനരാവിഷ്‌കരിച്ച പതിപ്പിൽ പി വി സി, നീരജ് ചോപ്ര എന്നിവരുൾപ്പെടെയുള്ള ഒളിമ്പിക് മെഡൽ ജേതാക്കളും മറ്റ് അനേകം മികച്ച കലാകാരന്മാരും പങ്കെടുത്തിട്ടുണ്ട്. യഥാർത്ഥ വരികൾ തന്നെയാണ് ഇതിലും ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയുടെ സംസ്‌കാരവും ഭൂപ്രകൃതിയും വിളിച്ചോതുന്ന ഗാനത്തിൽ റെയിൽവേ രാജ്യത്തിന്റെ വളർച്ചയെ സഹായിക്കുന്നു എന്നും കാണിക്കുന്നു. പുതിയ പതിപ്പിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ദേശീയഗാനം ആലപിക്കുന്നതോടെ ഗാനം അവസാനിക്കുന്നു.
Comments