വാഷിംഗ്ടൺ : ചൊവ്വയിൽ ജലത്തിന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്ന ചിത്രങ്ങൾ പുറത്ത് നാസ പുറത്ത് വിട്ടു. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ചൊവ്വയുടെ ഭൂപ്രകൃതിയെ രൂപപ്പെടുത്തുവാൻ ജലം സഹായിച്ചുവെന്നതിന്റെ തെളിവുകളാണ് നാസ ശാസ്ത്രലോകത്തിന് മുൻപിൽ അവതരിപ്പിച്ചത്.
ഇത് പണ്ട് ചൊവ്വയിൽ ജീവന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന ശാസ്ത്രജ്ഞരുടെ അനുമാനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. നാസ ചൊവ്വ ദൗത്യത്തിനായി അയച്ച പെർസവറൻസ് റോവർ അയച്ച ചിത്രങ്ങളാണ് പുറത്ത് വിട്ടത്.
ഫെബ്രുവരിയിൽ റോവർ ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ ഇറങ്ങിയിരുന്നു.വറ്റി വരണ്ട നദിയുടേതിനു സമാനമായ അനതരീക്ഷത്തെക്കുറിച്ച് ആ സമയത്തു തന്നെ ശാസ്ത്രജ്ഞർ സംശയം പ്രകടിപ്പിച്ചിരുന്നു.ജെസെറോയിലെ രണ്ട് പാറയുടെ സാമ്പിളുകൾ റോവർ ശേഖരിച്ചതായി കഴിഞ്ഞ മാസം ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിരുന്നു.
മുകളിലെയും ഏറ്റവും പുതിയ പാളികളിലെയും ഒരു മീറ്ററിലധികം വ്യാസമുള്ള പാറക്കല്ലുകൾ ചിതറിക്കിടക്കുന്നത് ശക്തമായ വെള്ളപ്പൊക്കത്തിന്റെ സാന്നിധ്യത്തിന്റെ തെളിവുകളായിരിക്കാമെന്നു ശാസ്ത്രജ്ഞർ സംശയിക്കുന്നു. ഇതിനായി മൾട്ടി ടാസ്‌കിംഗ് റോവർ സീൽ ചെയ്ത ട്യൂബുകളിൽ 30 പാറയുടെയും മണ്ണിന്റെയും സാമ്പിളുകൾ ശേഖരിക്കും. തുടർന്ന് ലാബ് വിശകലനത്തിനായി 2030 കളിൽ ഭൂമിയിലേക്ക് അയക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
മുൻപ് ചൊവ്വയിൽ ജലസാന്നിദ്ധ്യം ഉണ്ടെന്നതിന് കൂടുതൽ തെളിവുകളുമായി ഒരു സംഘം ഗവേഷകർ എത്തിയിരുന്നു. ചൊവ്വയുടെ ഉപരിതലം ഇന്ന് കാണുന്ന രീതിയിൽ രൂപപ്പെടുത്തുന്നതിൽ വെള്ളപ്പൊക്കത്തിന്റേയും ഒഴുക്കിന്റേയും പങ്ക് ചെറുതല്ലെന്നാണ് ഗവേഷകർ കണ്ടെത്തിയത്.ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകാരാണ് ഈ പഠനത്തിന് പിന്നിൽ. ഗ്രഹത്തിലെ തടാകങ്ങളിൽ നിന്നും മറ്റും കവിഞ്ഞ് ഒഴുകിയ വെള്ളം ഉപരിതലത്തിൽ വലിയ രീതിയിലുള്ള ചാലുകൾ നിർമ്മിക്കാനും ഉപരിതലം ഇന്ന് കാണുന്ന രീതിയിലാവാനും കാരണമായി തീർന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.
ചൊവ്വയെ വലം വെയ്‌ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ എടുത്ത ചിത്രങ്ങളും ചെവ്വയിലെ ഗർത്തങ്ങളിൽ നിന്നും ശേഖരിച്ച അവശിഷ്ടങ്ങളുമാണ് സംഘം പഠനവിധേയമാക്കിയത്. ചുവന്ന ഗ്രഹത്തിലുടനീളമുള്ള തകർന്ന 262 തടാകങ്ങൾ ഗ്രഹത്തിന്റെ ഉപരിതലത്തെ മൊത്തത്തിൽ എങ്ങനെ രൂപപ്പെടുത്തി എന്ന് അന്വേഷിക്കുന്ന ആദ്യ പഠനമാണിത്.
Comments