മുംബൈ : ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ എൻസിപി നേതാവ് നവാബ് മാലിക്കിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ്. തന്റെ ബന്ധുവായ ഋഷഭ് സച്ച്‌ദേവിന് ലഹരിപാർട്ടിയുമായി ബന്ധമുണ്ടെന്നാണ് നവാബ് മാലിക് പറഞ്ഞത്. ഇത്തരത്തിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് മോഹിത് കാംബോജ് പറഞ്ഞു.
നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുംബൈ യൂണിറ്റ് സോണൽ ഡയറക്ടർ സമീർ വാങ്കഡെയും ബിജെപി നേതാക്കളും തമ്മിൽ ബന്ധമുണ്ടെന്നാണ് നവാബ് മാലിക് ആരോപിച്ചത്. ബിജെപി നേതാക്കളും എൻസിബി ഉദ്യോഗസ്ഥനും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ടാകും. കപ്പലിലെ റെയ്ഡിന് ശേഷം എട്ട്-പത്ത് പേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് വാങ്കഡെ പറഞ്ഞത്. എന്നാൽ സത്യത്തിൽ 11 പേരെ പിടികൂടിയിരുന്നു. ഋഷബ് സച്ച്‌ദേവ, പ്രതീക് ഗാബ, അമീർ ഫർണിച്ചർവാല എന്നിവരെ പിന്നീട് വിട്ടയയ്‌ക്കുകയായിരുന്നു എന്നും നവാബ് മാലിക് പറഞ്ഞു.
എന്നാൽ നവാബ് മാലിക് തന്റെ അധികാരം മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ ഉപയോഗിക്കുകയാണെന്നും അത്തരം മന്ത്രിമാരെ ഉടൻ അധികാരത്തിൽ നിന്ന് താഴെയിറക്കണമെന്നും കാംബോജ് പറഞ്ഞു.
തന്റെ ബന്ധുവായ ഋഷഭിനെ ആദ്യഘട്ടത്തിൽ എൻസിബി പിടികൂടിയിരുന്നു. ആര്യൻ ഖാന്റെ അതേ ക്യൂവിലായിരുന്ന കാരണത്താലാണ് പിടിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഋഷഭിന് പങ്കില്ലെന്ന് കണ്ടെത്തിയതോടെയാണ് വിട്ടയച്ചത്. ആര്യനുമായി ഋഷഭിന് യാതൊരു ബന്ധവുമില്ലെന്ന് എൻസിബിക്ക് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments