അന്നം ദൈവമാണ്… അതുകൊണ്ട് തന്ന ഭക്ഷണം കഴിക്കുമ്പോള്‍ മിക്ക ആളുകളും പ്രാര്‍ത്ഥിക്കാറുണ്ട്. ഒപ്പം മണ്ണില്‍ വിയര്‍ത്ത് അധ്വാനിച്ചുണ്ടാക്കിയ ആഹാരം ദൈവ തുല്ല്യമാണ്. കര്‍ഷകനോടും മണ്ണിനോടും ആദരപൂര്‍വ്വം ചെരുപ്പ് ഊരി വെച്ച് ആഹാരം ഓര്‍ഡര്‍ ചെയ്ത് കഴിയ്‌ക്കുന്ന ഒരു കര്‍ഷകന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഇസ്മയില്‍ ഹസന്‍ എന്നയാളാണ് ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്റെ മകന്‍ പഠിക്കുന്ന കോയമ്പത്തൂരിലെ പിഎസ്ജി കോളേജിലെ കാന്റീനിലെ ദൃശ്യത്തെ കുറിച്ചാണ് ഇസ്മയിലിന്റെ കുറിപ്പ്. ചെരുപ്പ് ഊരി വെച്ച് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം എത്തിയപ്പോള്‍ അതിനെ വണങ്ങി തികഞ്ഞ ആദരവോടെ അദ്ദേഹം ഭക്ഷണം കഴിച്ചു. അപ്പോഴും അയാള്‍ ചെരുപ്പ് ധരിച്ചില്ല.
‘ മക്കളുടെയോ മറ്റോ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു, കോയമ്പത്തൂരിലെ പിഎസ്ജി കോളേജിലെത്തിയപ്പോൾ തമിഴ് ഭാഷയില്‍ പറഞ്ഞാല്‍ ഒരു വ്യവസായി (കര്‍ഷകന്‍) ആണ് ഇദ്ദേഹം..അപ്രതീക്ഷിതമായി കോളേജ് കാന്റീനിലെത്തിയ സല്‍മാന്‍ അവിടെ വച്ചു കണ്ട ഇദ്ദേഹത്തെ ശ്രദ്ധിച്ചു. ചെരുപ്പ് ഊരി മാറ്റി ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യുന്നതു കണ്ടപ്പോഴാണ് അവനതു ശ്രദ്ധിച്ചത്. അദ്ദേഹത്തിന്റെ കാലുകളിലേയ്‌ക്കു തന്നെയായിരുന്നു അവന്റെ ശ്രദ്ധ.ഭക്ഷണം കയ്യില്‍ കിട്ടിയപ്പോള്‍ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളില്‍ വച്ച് നഗ്‌നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുന്നതാണവന്‍ കണ്ടത്. മുഴുവനും കഴിച്ച ശേഷമാണ് അദ്ദേഹം ചെരുപ്പുകള്‍ ധരിച്ചത്. അപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചതും കര്‍ഷകനാണെന്നു മനസ്സിലാക്കിയതും. ഭൂമി നല്‍കിയ ഭക്ഷണം കഴിച്ചപ്പോള്‍ അദ്ദേഹം ഭൂമിയെയും തന്നെയും ആ ചെരുപ്പുകള്‍ കൊണ്ട് അകറ്റിയില്ലാ എന്നു കൃത്യമായി ബോദ്ധ്യപ്പെട്ടപ്പോള്‍ അത് അവനാകെ പുതിയൊരനുഭവവും അത്ഭുതവുമായിരുന്നു ‘ . എന്നാണ് ആ കുറിപ്പില്‍ പറയുന്നത്.
Comments