കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ വിധി ഇന്ന്. ഒരു വർഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധി പ്രഖ്യാപനം. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഭർത്താവ് സൂരജിന് വധ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്.
ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂർവ്വങ്ങളിൽ അപൂർവമായ കേസിലാണ് ഇന്ന് വിധി വരുന്നത്. സ്വത്തിന് വേണ്ടിയാണ് സൂരജ് ഈ ക്രൂരത ചെയ്തത്. ജീവനുള്ള ഒരു വസ്തു കൊലപാതകത്തിനുള്ള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധക്കേസിന്റെ ഏറ്റവും വലിയ സവിശേഷത. 87 സാക്ഷി മൊഴികളും, 288 രേഖകളും 40 തൊണ്ടി മുതലും അപഗ്രഥിച്ച ശേഷമാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് വിധി പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്.
ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്റെ അന്തിമ വാദം നടന്നത്. ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങൾ അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചിരുന്നു. പണം മാത്രം ലക്ഷ്യമാക്കി വിവാഹം ചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം.
സൂരജ് മാത്രമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിച്ചു. ഉത്രയ്‌ക്ക് സ്ത്രീധനമായി നൽകിയ സ്വർണ്ണവും പണവും ഉത്രയുടെ വീട്ടുകാർ ആവശ്യപ്പെട്ടു. ഇതാണ് ഉത്രയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
അന്വേഷണത്തിൽ നേരത്തെയും സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. കൊലപ്പെടുത്തുന്നതിന് മുൻപ് പലതവണ സൂരജ് ഇന്റർനെറ്റിൽ പാമ്പുകളെ കുറിച്ച് തിരഞ്ഞതും നിർണ്ണായക തെളിവുകളായി മാറി. ഇത് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. പാമ്പിന്റെ തലയിൽ അമർത്തിപ്പിടിച്ച ശേഷം വിഷം പുറത്തുവരുത്തിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കാനാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇതിന്റെ തെളിവുകളും കോടതിയിൽ ഹാജരാക്കി.
Comments