കൊല്ലം: ശാസ്ത്രീയമായ തെളിവുകളാണ് ഉത്രവധക്കേസിൽ നിർണ്ണായകമായത്. സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന കണ്ടെത്തൽ കോടതിക്കു മുന്നിൽ തെളിയിക്കാൻ ഡമ്മി പരിശോധന എന്ന ആശയമാണ് പോലീസ് നടപ്പാക്കിയത്. യഥാർഥ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ആ പരീക്ഷണത്തിന്റെ ദൃശ്യങ്ങളാണ് ഉത്ര വധക്കേസിലെ സുപ്രധാനമായ തെളിവായി കോടതിക്ക് മുന്നിൽ നിൽക്കുന്നത്.
മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ താൻ കൊന്നുവെന്നായിരുന്നു പോലീസിന് മുന്നിലെ സൂരജിന്റെ കുറ്റസമ്മത മൊഴി. എന്നാൽ ഈ മൊഴി മാത്രം കൊണ്ട് കോടതിക്ക് മുന്നിൽ സൂരജ് ചെയ്ത കുറ്റം തെളിയിക്കാനാവില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിരുന്നു. സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകിയത് ഡമ്മി പരിശോധനയാണ്.
പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും വ്യത്യസ്തമായിരിക്കും. ഇത് തെളിയിക്കാനാണ് കൊല്ലത്തെ അരിപ്പ വനംവകുപ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യപൂർവ്വമായ പരീക്ഷണം നടത്തിയത്. മുൻ റൂറൽ എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു ഡമ്മി പരീക്ഷണം. മൂന്ന് പാമ്പുകളെ ഉപയോഗിച്ചായിരുന്നു പരീക്ഷണം.
കേസിൽ ചെറിയ തെളിവുകൾ പോലും പ്രധാനപ്പെട്ടതായതിനാലാണ് വ്യത്യസ്തമായ പരീക്ഷണം നടത്തിയത്. ഉത്രയുടെ ശരീരഭാരത്തിലുള്ള ഡമ്മി തയ്യാറാക്കിയായിരുന്നു പോലീസിന്റെ പരീക്ഷണം. ഈ ഡമ്മിയിൽ കൈഭാഗത്ത് കോഴിയിറച്ചി കെട്ടിവെച്ചു. തുടർന്ന് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയും മുറിവിന്റെ ആഴം കണ്ടെത്തുകയുമായിരുന്നു. കൂടാതെ ഈ പാമ്പിനെ കൊന്ന് പോസ്റ്റുമോർട്ടം നടത്തുകയും ചെയ്തിരുന്നു.
150 സെ.മി നീളമുള്ള മൂർഖൻ പാമ്പാണ് ഉത്രയെ കടിച്ചത്. ഈ നീളത്തിലുള്ള ഒരു പാമ്പ് കടിച്ചാൽ 1.7 സെ മീ നീളമുള്ള മുറിവാണ് ശരീരത്തിൽ സാധാരണ ഉണ്ടാവുക. എന്നാൽ ഉത്രയുടെ ശരീരത്തിൽ 2.5 ഉം 2.8 ഉം നീളമുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചാൽ മാത്രമേ ഇത്രയും വലിയ പാടുകൾ വരികയുള്ളു എന്ന ശാസ്ത്രീയ നിഗമനത്തിലാണ് മൂന്ന് പാമ്പുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്.
Comments