ന്യൂഡൽഹി: ലോക്‌നായക് ജയപ്രകാശ് നാരായണിന്റെ 119-ാം ജയന്തി ആചരിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രമുഖ സോഷ്യലിസ്റ്റ് നേതാവിന്റെ ഓർമ്മകൾ പങ്കുവെച്ചു. ഇന്ത്യൻ ജനത എന്നും ഓർമ്മിക്കേണ്ട മികച്ച ജനാധിപത്യവാദിയെന്നാണ് പ്രധാനമന്ത്രി അനുസ്മരണ സന്ദേശമായി നൽകിയത്.
ജയപ്രകാശ് നാരായണിന്റെ ജയന്തിദിനത്തിൽ ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്നു. ഇന്ത്യൻ ചരിത്രത്തിൽ മായാത്ത വ്യക്തിമുദ്രപതിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. പൊതുസമൂഹ ത്തിന്റെ നന്മയ്‌ക്കായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ അക്ഷീണം പോരാടിയ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങൾ നമ്മളെ ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ ശക്തമായ സാന്നിദ്ധ്യമായിരുന്ന സ്വാതന്ത്ര്യസമരനായകനെന്ന നിലയിലാണ് ജയപ്രകാശ് നാരയണൻ ശ്രദ്ധനേടിയത്. തുടർന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ 1970കളിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ നടപടികളെ തുറന്നുകാണിച്ച രാഷ്‌ട്രീയനേതാവായി ജയപ്രകാശ് നാരായണൻ മാറി. സമ്പൂർണ്ണ വിപ്ലവം തന്നെ ഇന്ത്യൻ ജനാധിപത്യ രക്ഷയ്‌ക്കായി നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
ജനസംഘവും രാഷ്‌ട്രീയ സ്വയം സേവക സംഘവുമാണ് ജെ.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന നേതാവിനൊപ്പം നിന്ന സംഘടനകൾ. പിന്നീട് ജനതാപാർട്ടി അധികാര ത്തിലെത്താനും ജെ.പിയുടെ ശക്തമായ സാന്നിദ്ധ്യം ഇടയാക്കി. അധികാര രാഷ്‌ട്രീയത്തിൽ നിന്നും എന്നും മാറി നിന്നിരുന്ന ജയപ്രകാശ് നാരായണിനെ 1999ൽ രാജ്യം മരണാനന്തര ബഹുമതിയായി ഭാരത രത്‌ന നൽകി ആദരിച്ചു.
Comments