കൊല്ലം: കേരളം ഉറ്റുനോക്കിയ ഉത്ര വധക്കേസിലെ പ്രതി സൂരജ് വിധി പ്രസ്താവനത്തിനായി കോടതി മുറിയിൽ നിന്നത് നിർവ്വികാരനായി. കോടതി നടപടികളുടെ ഭാഗമായി കുറ്റം വായിച്ചു കേൾപ്പിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നുമറുപടി. അതേസമയം സമൂഹത്തിന് സന്ദേശം നൽകുന്ന വിധി വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ഉച്ചയ്‌ക്ക് 12.45 ഓടെയാണ് ജഡ്ജി കോടതി മുറിയിൽ എത്തിയത്. തുടർന്നാണ് നടപടികൾ ആരംഭിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവ്വം എന്നാവർത്തിച്ചാണ് പ്രോസിക്യൂഷൻ സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധി ആവണം ഉണ്ടാവേണ്ടതെന്ന് കോടതിയിൽ പറഞ്ഞത്.
വിചിത്രവും പൈശാചികവും ദാരുണവുമായിരുന്നു പ്രതിയുടെ നടപടിയെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സ്വന്തം ഭാര്യ വേദനകൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തുകയായിരുന്നു സൂരജ് എന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ അപൂർവങ്ങളിൽ അപൂർവം എന്ന് പറയാൻ പറ്റില്ലെന്നും കൊലപാതകം അല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
Comments