ന്യൂഡൽഹി: ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിൽ എൻഐഎയുടെ നേതൃത്വത്തിൽ വ്യാപക പരിശോധന. ഡൽഹി, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് പരിശോധന നടത്തുന്നത്. കശ്മീരിൽ തീവ്രവാദി ആക്രമണങ്ങൾ ശക്തമായതിന് പിന്നാലെയാണ് നീക്കം. കശ്മീരിലെ 16 ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. പ്രദേശത്ത് പാകിസ്താനിലെ വിവിധ തീവ്രവാദ സംഘടനകളുടെ നേതൃത്വത്തിൽ ഹൈബ്രിഡ് തീവ്രവാദികൾ പ്രവർത്തിക്കുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് സംശയിക്കുന്ന നൂറോളം ആളുകളെ വീട്ടുതടങ്കലിൽ ആക്കിയിട്ടുണ്ട്. ഡൽഹിയിലെ അഞ്ച് ഇടങ്ങളിലും എൻഐഎ റെയ്ഡ് നടത്തുന്നുണ്ട്. മുന്ദ്രയിൽ നിന്നും 3000 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് യുപിയിലും ഡൽഹിയിലും റെയ്ഡ് നടത്തുന്നത്.
കശ്മീരിൽ തീവ്രവാദ പ്രവർത്തനം കൂടുന്നതായി ശ്രദ്ധയിൽ പെട്ടതോടെയാണ് റെയ്ഡ് ശക്തമാക്കിയതെന്ന് എൻഐഎ വ്യക്തമാക്കി. ലഷ്‌കർ ഇ തൊയ്ബ, ജെയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, ദ റെസിസ്റ്റൻസ് ഫ്രണ്ട്, പീപ്പിൾ എഗെയ്ൻസ്റ്റ് ഫാസിസ്റ്റ് ഫോഴ്‌സസ്, മുജാഹിദ്ദീൻ ഗസ്വാത്തുൾ ഹിന്ദ് തുടങ്ങിയ ഭീകര സംഘടനകൾക്ക് സഹായം ലഭിക്കുന്നുണ്ടെന്ന് സൂചന ലഭിച്ച ഇടങ്ങളിലാണ് എൻഐഎ എത്തിയിരിക്കുന്നത്. തീവ്രവാദികൾക്ക് പ്രദേശത്ത് നിന്നും വ്യാപക സഹായം ലഭിക്കുന്നുണ്ടെന്നും, ഹൈബ്രിഡ് ഭീകരർ ഇവിടെ കൂടുന്നുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം എൻഐഎ കശ്മീരിൽ നടത്തിയ റെയ്ഡിൽ മൂന്ന് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ശ്രീനഗർ, അനന്ത്‌നാഗ്, തെക്കൻ കശ്മീർ എന്നിവിടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ഭീകരരെ പിടികൂടിയത്.
Comments