ന്യൂഡൽഹി : തലസ്ഥാനത്ത് പിടിയിലായ പാക് ഭീകരൻ മുഹമ്മദ് അഷറഫുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ. ഭീകര സംഘടനയിലെ സ്ലീപ്പർ സെൽ ആയ ഇയാൾ പത്ത് വർഷത്തിലധികമായി വ്യാജ രേഖ ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചുവരികയായിരുന്നു. രാജ്യത്തെ വിവിധ ഇടങ്ങളിൽ ഭീകരാക്രമണം നടത്താൻ അഷറഫ് പദ്ധതിയിട്ടിരുന്നതായും പോലീസ് പറയുന്നു. നേരത്തെ നടന്ന ഭീകരാക്രമണങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം.
പാക് പഞ്ചാബ് വംശജനായ അഷറഫ് മുസ്ലീം പുരോഹിതൻ എന്ന വ്യാജേനയാണ് രാജ്യത്ത് താമസിച്ചുപോന്നത്. നിരവധി പേരുകളിൽ വ്യാജ രേഖ നിർമ്മിച്ചിരുന്നു. കൂടുതൽ രേഖകൾ ലഭിക്കുന്നതിനായി ഗാസിയാബാദ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചു. ഉത്സവ സീസണിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താനാണ് ഇവർ പദ്ധതിയിട്ടിരുന്നത് എന്ന് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് ഖുശ്വാഹ പറഞ്ഞു.
മുഹമ്മദ് നൂറി എന്ന പേരിലും ഏറെ നാൾ താമസിച്ചിരുന്നു. വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഇയാൾ തായ്‌ലാന്റ് സൗദി അറേബ്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു എന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
ഐഎസ്‌ഐയുടെ പ്രത്യേക പരിശീലനം ലഭിച്ച അഷറഫ് ബംഗ്ലാദേശ് വഴി സിലിഗുരി അതിർത്തിയിലൂടെയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ഐഎസ്‌ഐ ചാരനായ നസീർ എന്നയാളാണ് ഇയാളെ ഇന്ത്യയിലെത്തിച്ചത്. പീർ മൗലാന എന്ന പേരിൽ നസീർ ഡൽഹിയിൽ താമസിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു. നേരത്തെ നടന്ന ആക്രമണങ്ങളിലും ഇയാൾക്ക് പങ്കുണ്ട്.
രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതിയാണ് കഴിഞ്ഞ ദിവസം ഡൽഹി പോലീസ് തകർത്തത്. ഡൽഹി ലക്ഷ്മി നഗറിലെ രമേഷ് പാർക്ക് മേഖലയിൽ നിന്നാണ് പാക് ഭീകരനെ പിടികൂടിയത്. ഒരു എകെ-47 റൈഫിൾ, ഒരു ഗ്രനേഡ്, 50 റൗണ്ടിന്റെ രണ്ട് പിസ്റ്റലുകൾ എന്നിവ ഉൾപ്പെടെ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇയാളിൽ നിന്നും പിടികൂടിയിരുന്നു.
Comments