കൊച്ചി: സംസ്ഥാനത്ത് പൊതുഇടങ്ങൾ കയ്യേറി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. കേരളത്തിന്റെ മുക്കിലും മൂലയിലും കൊടിമരങ്ങളാണെന്ന് കോടതി വിമർശിച്ചു. ഇത്തരം കൊടിമരങ്ങൾ പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങൾ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
മന്നം ഷുഗർമില്ലിന്റെ കവാടത്തിൽ സ്ഥാപിച്ച കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന ഹർജിയിലാണ് ഹൈക്കോടതി ഇടപടെൽ. പൊതു ഇടങ്ങളിൽ അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിക്കുന്നത് തടയണമെന്ന് കോടതി നിർദ്ദേശിച്ചു. ഇത്തരത്തിൽ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമാണ്. ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയെ കേസിൽ കോടതി കക്ഷി ചേർത്തിട്ടുണ്ട്. നവംബർ ഒന്നിന് സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
Comments