കൊച്ചി: ലണ്ടനിൽ നിന്നു കൊച്ചിയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ പിറന്ന മലയാളി ദമ്പതികളുടെ കുഞ്ഞിന് അടിയന്തിരമായി പാസ്‌പോർട്ട് അനുവദിച്ച് കേന്ദ്രസർക്കാർ. ഫ്രാങ്ക്ഫർട്ടിലെ ആശുപത്രിയിൽ കഴിയുന്ന കുഞ്ഞു ഷോണിനും കുടുംബത്തിനും ഇന്ത്യയിലേക്കുള്ള യാത്ര തുടരുന്നതിനായി ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റാണ് പാസ്‌പോർട്ട് അനുവദിച്ചത്.
ഒക്ടോബർ 5 നാണ് ലണ്ടനിൽ നിന്നു കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ ബോയിങ് ഡ്രീംലൈനർ വിമാനത്തിൽ ഷോൺ പിറന്നത്. ഏഴു മാസം ഗർഭിണിയായ പത്തനംതിട്ട സദേശിനി സിമിക്ക് യാത്രയ്‌ക്കിടെ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്നു വിമാനത്തിലുണ്ടായിരുന്ന രണ്ടു മലയാളി ഡോക്ടർമാരുടെയും നാലു നഴ്‌സുമാരുടെയും സഹായത്തോടെ ഫ്‌ളൈറ്റിലെ ബിസിനസ് ക്‌ളാസ് ഏരിയയിൽ ലേബർ റൂം സജ്ജമാക്കി പ്രസവം നടത്തുകയായിരുന്നു.
അമ്മയ്‌ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നൽകിയെങ്കിലും കുട്ടിക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമായിരുന്നതിനാൽ 210 യാത്രക്കാരുള്ള വിമാനം അടിയന്തിരമായി ഫ്രാങ്ക്ഫർട്ടിൽ ഇറക്കുകയും അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.
ഷോണിന്റെ മാതാപിതാക്കളായ ഐപ്പ് ചെറിയാനും സിമി മറിയാമ്മ ഫിലിപ്പിനും അസിസ്റ്റന്റ് കോൺസുൽ ഓഫീസർ ഇന്ദ്രജിത് കുമാർ കുഞ്ഞിന്റെ പാസ്‌പോർട്ട് കൈമാറി. ഒപ്പം ജനറൽ കോൺസുലേറ്റിന്റെ സന്തോഷസൂചകമായി ബൊക്കെയും മംഗളപത്രവും സമ്മാനിച്ചു. ഡോക്ടർമാർ അനുവദിച്ചാലുടൻ മാതാപിതാക്കളോടൊപ്പം ഷോൺ കേരളത്തിലേയ്‌ക്കു പറക്കും.
Comments