കൊല്ലം: ഉത്രവധക്കേസിൽ പ്രതി സൂരജിനെ തൂക്കുകയറിൽ നിന്ന് രക്ഷിച്ചത് പ്രതിയുടെ പ്രായം. പ്രതിയുടെ പ്രായം പരിഗണിച്ചാണ് സൂരജിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നതെന്നാണ് കോടതി വ്യക്തമാക്കിയത്. ക്രിമിനൽ പശ്ചാത്തലമില്ലാത്തതും പ്രതിക്ക് വധശിക്ഷയിൽ നിന്ന് രക്ഷ നേടാൻ കാരണമായി. കൊലക്കുറ്റത്തിനും വധശ്രമത്തിനുമായി ഇരട്ട ജീവപര്യന്തമാണ് പ്രതിക്ക് ശിക്ഷയായി ലഭിച്ചിരിക്കുന്നത്. വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളിലായി 17 വർഷം തടവും ലഭിച്ചിട്ടുണ്ട്. 17 വർഷത്തെ തടവ് ശിക്ഷയ്‌ക്ക് ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. ഇതിന് പുറമെ അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ചാണ് പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2020 മെയ് 7നാണ് ഉത്രയെ അഞ്ചലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും കുടുംബത്തിന് നേരത്തെ സംശയമുണ്ടായിരുന്നു. തുടർന്നാണ് സൂരജിനെതിരെ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയതിലൂടെയാണ് പ്രതി സൂരജാണെന്ന് തെളിഞ്ഞത്. ഇതോടെ പോലീസ് സൂരജിനെ അറസ്റ്റ് ചെയ്തു.ഉത്രയുടെ ആഭരണങ്ങൾ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭിന്നശേഷിക്കാരിയായ ഭാര്യയെ കൊലപ്പെടുത്തിയത് എന്നാണ് സൂരജ് മൊഴി നൽകിയത്. സാമ്പത്തികം മാത്രം ലക്ഷ്യമിട്ടുകൊണ്ട് വിവാഹം ചെയ്ത സൂരജ് ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്.
Comments