കൊല്ലം : മകൾക്ക് നീതി ലഭിച്ചില്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല. ഉത്ര വധക്കേസിൽ പ്രതി സൂരജിന് പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹത്തിൽ ഇതുപോലുളള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും മണിമേഖല പറഞ്ഞു. തുടർ നടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ കൂട്ടിച്ചേർത്തു. വിധി പ്രഖ്യാപനത്തിൽ തൃപ്തരല്ലെന്ന് ഉത്രയുടെ കുടുംബാംഗങ്ങളും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം സൂരജിന്റെ പ്രായവും ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും കണക്കിലെടുത്താണ് കോടതി പരമാവധി ശിക്ഷ ഒഴിവാക്കിയത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി കോടതി പരിഗണിച്ചപ്പോഴും സൂരജിന്റെ പ്രായം പ്രതിയ്‌ക്ക് നേട്ടമായിരുന്നു. കേസിൽ ഇരട്ട ജീവപര്യന്തവും 17 വർഷം തടവും അഞ്ച് ലക്ഷം രൂപം പിഴയുമാണ് പ്രതിയ്‌ക്ക് ശിക്ഷയായി കോടതി വിധിച്ചത്. 17 വർഷം തടവിന് ശേഷം ഇരട്ടജീവപര്യന്തം ശിക്ഷ അനുഭവിക്കണം.
കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങൾക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. വിഷപ്പാമ്പിനെ ഉപയോഗിച്ച് ആക്രമിച്ചതിന് 10 വർഷവും തെളിവുകൾ നശിപ്പിച്ചതിന് 7 വർഷവുമാണ് തടവ് വിധിച്ചിരിക്കുന്നത്. ഇതിന് പുറമേ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം.
Comments