കൊല്ലം: ഉത്രവധക്കേസിൽ വിധി വന്നതിന് പിന്നാലെ പ്രതി സൂരജിന് എന്തുകൊണ്ട് വധ ശിക്ഷ ലഭിച്ചില്ലെന്ന ചർച്ചയാണ് ഉയരുന്നത്. കൊലക്കുറ്റത്തിനും വധശ്രമത്തിനുമായി ഇരട്ട ജീവപര്യന്തമാണ് പ്രതിക്ക് ശിക്ഷയായി ലഭിച്ചിരിക്കുന്നത്. വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നി കുറ്റങ്ങളിലായി 17 വർഷം തടവും ലഭിച്ചിട്ടുണ്ട്. 17 വർഷത്തെ തടവ് ശിക്ഷയ്‌ക്ക് ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. ഇതിന് പുറമെ അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം.
കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായതിനാൽ പ്രതിയ്‌ക്ക് വധ ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ അപൂർവ്വങ്ങളിൽ അപൂർവ്വമാണെങ്കിലും വധശിക്ഷ നടപ്പാക്കുന്നതിൽ ചില കാര്യങ്ങൾ പരിഗണിക്കാമെന്ന് സുപ്രീം കോടതി നേരത്തെ ഹൈക്കോടതികൾക്ക് നിർദ്ദേശം നൽകിയിരുന്നു. പ്രതിയ്‌ക്ക് ക്രിമിനൽ പശ്ചാത്തലമില്ലാത്തിനാലും പ്രായം പരിഗണിച്ചുമാണ് ജീവപര്യന്തം വിധിച്ചത്. മാനസാന്തരത്തിനുള്ള അവസരം ലഭിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
മാനസാന്തരപ്പെട്ടാലും സർക്കാർ അനുമതി നൽകിയില്ലെങ്കിൽ സൂരജിന് ജീവിതാവസാനം വരെ ജയിലിൽ കഴിയേണ്ടി വരും. അതേസമയം പ്രായമൊന്നും പരിഗണിക്കരുതെന്നും ഒരു ആനുകൂല്യവും സർക്കാർ നൽകരുതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. കേസിൽ സംസ്ഥാന സർക്കാർ അപ്പീൽ പോകണമെന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട്. ക്രിമിനൽ മനസുമായി പുറത്തിറങ്ങുന്നത് കൂടുതൽ കുറ്റങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ചുമത്തിയ വകുപ്പും ശിക്ഷയും ഇങ്ങനെ;
ഐപിസി 302(കൊലപാതകം)- ശിക്ഷ: ജീവപര്യന്തം
ഐപിസി 307 (വധശ്രമം)- ശിക്ഷ: ജീവപര്യന്തം
ഐപിസി 326 (ദേഹോപദ്രവം ഏൽപ്പിക്കൽ)- ശിക്ഷ: പത്ത് വർഷം വരെ തടവ്
ഐപിസി 201 (തെളിവ് നശിപ്പിക്കൽ)- ശിക്ഷ: ഏഴ് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും
302 ഒഴികെയുള്ള വകുപ്പുകളിൽ ചെയ്ത കുറ്റത്തിനനുസരിച്ചാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. വധശിക്ഷ ലഭിച്ചില്ലെങ്കിൽ സർക്കാരിനോ കുടുംബത്തിനോ ഹൈക്കോടതിയിൽ അപ്പീൽ പോകാം. പിന്നീട് സുപ്രീം കോടതിയെ സമീപിക്കുന്ന സാഹചര്യവും ഉണ്ടാകാം. വിധിയിൽ തൃപ്തരല്ലെന്നാണ് ഉത്രയുടെ മാതാപിതാക്കൾ അറിയിച്ചിരിക്കുന്നത്.
ഒറ്റ ജീവപര്യന്തമാണെങ്കിൽ 14 വർഷം ശിക്ഷ പൂർത്തിയായാൽ സർക്കാരിനു ശിക്ഷാ ഇളവ് പരിഗണിക്കാം. ജയിലിലെ പെരുമാറ്റം, വ്യക്തിത്വത്തിൽവന്ന മാറ്റം അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും. ജയിൽ അധികൃതർ ഇതിനുള്ള അപേക്ഷ ജയിൽ ഉപദേശക സമിതി വഴി സർക്കാരിനു സമർപ്പിക്കും. സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. വധശിക്ഷ ഒഴികെയുള്ള ശിക്ഷ ഇളവു ചെയ്യാൻ ഗവർണർക്ക് അധികാരമുണ്ട്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിയ്‌ക്ക് രണ്ട് വർഷം കഴിഞ്ഞാൽ പരോൾ അനുവദിക്കാം. ഇതും ജയിലിലെ പ്രതിയുടെ പെരുമാറ്റം അനുസരിച്ചാകും. എന്നാൽ സൂരജിന്റെ കാര്യത്തിൽ ഉടനെങ്ങും പരോൾ ലഭിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
Comments