ന്യൂഡൽഹി: ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെ അരുണാചൽ പ്രദേശ് സന്ദർശനത്തെ വിമർശിച്ച് ചൈന. ലഡാക്കിൽ ഇന്ത്യൻ സൈന്യവും ചൈനയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നതിനിടെയുള്ള വെങ്കയ്യ നായിഡുവിന്റെ അരുണാചൽ സന്ദർശനം ശരിയായില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ. കഴിഞ്ഞ ആഴ്‌ച്ച വെങ്കയ്യനായിഡു അരുണാചൽ പ്രദേശിൽ സന്ദർശനം നടത്തിയിരുന്നു.
അരുണാചൽ പ്രദേശിലുള്ള ഇന്ത്യയുടെ അവകാശവാദം ഒരിക്കലും അംഗീകരിക്കാനാകില്ല. ഇത് നിയമവിരുദ്ധമാണ്. ചൈനയുടെ ഭാഗമായ ഷാൻഹ്നാൻ പ്രദേശമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചൈനയുടെ അവകാശവാദത്തെ ഇന്ത്യ ശക്തമായി എതിർത്തു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ പോലെ തന്നെ ഇവിടെയും നേതാക്കൾ സന്ദർശനം നടത്താറുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കിഴക്കൻ മേഖലയിലെ 90,000 ചതുരശ്ര കിലോമീറ്റർ ചൈനയുടേതാണെന്നാണ് അവർ ഉന്നയിക്കുന്ന അവകാശവാദം. ഇതുകൂടാതെ പടിഞ്ഞാറൻ മേഖലയിലെ അക്‌സായി ചിന്നിൽ ചൈന അനധികൃതമായി ഇന്ത്യയുടെ 38,000 ചതുരശ്ര കിലോമീറ്ററിലുള്ള ഭൂമി കയ്യേറിയിട്ടുമുണ്ട്. അതിനിടെ അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ചൈനീസ് പ്രകോപനം ഇന്ത്യ തകർത്തിരുന്നു. 200 ഓളം ചൈനീസ് സൈനികരാണ് നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. അരുണാചലിലെ തവാങ് മേഖലയിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം.
Comments