തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥർക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി സർക്കാർ. ഇത് സംബന്ധിച്ച സർക്കുലർ പോലീസ് മേധാവി അനിൽകാന്ത് പുറത്തിറക്കി. കഴിഞ്ഞ ആഴ്ച എസ്.ഐ റാങ്ക് മുതലുള്ള പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ മുഖ്യമന്ത്രി നൽകിയ മാർഗ നിർദ്ദേശങ്ങളാണ് സർക്കുലറായി പുറത്തിറക്കിയത്.
സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒക്ടോബർ മൂന്നിന് മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഈ യോഗത്തിലാണ് മുഖ്യമന്ത്രി പൊതുപെരുമാറ്റച്ചട്ടം നിർദ്ദേശിച്ചത്.
വിവാദങ്ങളിൽ പെട്ട് മുഖച്ഛായ നഷ്ടപ്പെട്ട സംസ്ഥാന പോലീസ് സേനയെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ മാർഗനിർദ്ദേശങ്ങൾ എന്നാണ് റിപ്പോർട്ട്.
സർക്കുലറിലെ മാർഗനിർദ്ദേശങ്ങളിൽ ചിലത്
പോലീസ് ഉദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണം,എസ്എച്ച്ഒ മുതലുള്ള എല്ലാ ഓഫീസർമാരുടേയും പൊതുജനസമ്പർക്കം മാന്യമായിരിക്കണം, ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം
ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ചാർജ്ജ് ഷീറ്റ് സബ് ഡിവിഷണൽ ഓഫീസർ സമയബന്ധിതമായി പരിശോധിച്ച് അംഗീകരിക്കണം.
പോലീസ് സ്‌റ്റേഷനിൽ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുത്.നടപടി സ്വീകരിക്കാൻ കഴിയാത്തവയുടെ കാര്യത്തിൽ നിയമപരമായ പരിമിതി വ്യക്തമാക്കി പരാതിക്കാർക്ക് കൃത്യമായ മറുടി നൽകണം. കേസുകളുടെ അന്വേഷണ പുരോഗതി , എഫ്‌ഐആറിന്റെ പകർപ്പടക്കം പരാതിക്കാർക്ക് നൽകാനാവുന്ന രേഖകളെല്ലാം നൽകണം.ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ഭാഷയും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതാവണം
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പരാതികൾ രേഖപ്പെടുത്താൻ പ്രത്യേക രജിസ്റ്റർ ഉറപ്പാക്കണം. ഇത്തരം പരാതികളിൽ കൃത്യമായ നിയമനടപടി സ്വീകരിച്ചുവെന്ന് എസ്എച്ചഒമാർ ഉറപ്പാക്കണം.കുട്ടികൾക്കെതിരെയുള്ള അക്രമങ്ങളിൽ അടിയന്തര നടപടി വേണം. കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവരെ സമയബന്ധിതമായി അറസ്റ്റ് ചെയ്ത് കർശനനടപടി സ്വീകരിക്കണം.
Comments