സൂറത്ത് : രാജ്യം കൊറോണ മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധികളിൽ നിന്ന് അതിവേഗം കരകയറിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ഇന്ത്യയുടെ ഈ പോരാട്ടത്തെ ലോകം വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയിൽ ഒന്നായി രാജ്യം വീണ്ടും മാറുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അന്താരാഷ്‌ട്ര നാണയ നിധി അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യ 9.5 ശതമാനമായി വളരുമെന്ന് പ്രവചിച്ചിരുന്നു. ഈ റിപ്പോർട്ടിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ലോകത്തിലെ വലിയ രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുന്നുവെന്ന് ഐഎംഎഫ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.ഇന്ത്യ ഈ വർഷം 9.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് സർവ്വേ വ്യക്തമാക്കുന്നത്. 2022 ൽ ഇത് 8.5 ശതമാനം ആയേക്കും. ആഗോള തലത്തിൽ ഈ വർഷം 5.9 ശതമാനം വളർച്ച ഉണ്ടാകുമെന്നും പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അമേരിക്ക, യുകെ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളെ പിന്തള്ളിക്കൊണ്ടാണ് ഇന്ത്യ ഇത്തവണ മുൻപന്തിയിലെത്തിയിരിക്കുന്നത്. സാമ്പത്തിക വളർച്ചയിൽ ഇന്ത്യയ്‌ക്ക് തൊട്ടുപിന്നാലെ ചൈനയാണ് ഉള്ളത്. 8 ശതമാനമാണ് ചൈനയിലെ ഈ വർഷത്തെ വളർച്ച. 2022 ഓടെ ഇത് 5.6 ആയി കുറയുമെന്നും സർവ്വേ വ്യക്തമാക്കുന്നു. യുഎസിൽ ഈ വർഷം 6 ശതമാനമാണ് വളർച്ചയെങ്കിൽ അടുത്ത വർഷം അത് 5.2 ആയി കുറയാനാണ് സാധ്യത. അതേസമയം 2022 ൽ ആഗോള തലത്തിലുള്ള സാമ്പത്തിക വളർച്ച 4.9 ശതമാനമാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു
Comments